ബഹ്റൈനിലെ ജസ്ര ഫ്ലൈഓവറിൽ തുടർച്ചയായി വാഹനാപകടങ്ങൾ; നിർമ്മാണത്തിലെ അപാകതയെന്ന് കൗൺസിലർമാർ
text_fieldsമനാമ: ബഹ്‌റൈനിൽ പുതുതായി തുറന്ന ജസ്ര ഫ്ലൈഓവറിൽ തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾ വലിയ സുരക്ഷാ ആശങ്കകൾക്ക് വഴിവെക്കുന്നു. ഫ്ലൈഓവറിന്റെ വളവിലുള്ള നിർമ്മാണപ്പിഴവാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ ആരോപിക്കുന്നത്. വിഷയം ഗൗരവമായി കണക്കിലെടുത്ത കൗൺസിൽ, പൊതുമരാമത്ത് മന്ത്രാലയത്തോട് അടിയന്തര വിശദീകരണം തേടിയിരിക്കുകയാണ്.
അൽ ജനാബിയ ഹൈവേയെയും ശൈഖ് ഇസ ബിൻ സൽമാൻ ഹൈവേയെയും ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിന്റെ അവസാന ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്. ഇവിടെ റോഡിന്റെ വളവ് സുഗമമല്ലെന്ന് ഏരിയ കൗൺസിലർ മുഹമ്മദ് അൽ ദോസരി ചൂണ്ടിക്കാട്ടി. ടയർ പാടുകളും ബാരിയറുകളിലിടിച്ചതിന്റെ അടയാളങ്ങളും ഈ ഭാഗത്ത് ധാരാളമായി കാണാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫ്ലൈഓവറിൽ 50 കിലോമീറ്ററാണ് വേഗത പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പലരും അമിത വേഗതയിലാണ് വാഹനങ്ങൾ ഓടിക്കുന്നത്. പെട്ടെന്ന് റോഡിലെ അപ്രതീക്ഷിത വളവ് കാണപ്പെടുമ്പോൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് കൗൺസിൽ അംഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
പൊതുജനങ്ങളുടെ വലിയ തുക ചെലവഴിച്ച് നിർമ്മിച്ച പാതയിൽ സുരക്ഷയ്ക്ക് വിട്ടുവീഴ്ച ചെയ്യരുതെന്ന് കൗൺസിൽ അംഗം ഡോ. മൊഹ്‌സിൻ അബ്ദുള്ള ആവശ്യപ്പെട്ടു. നിർമ്മാണത്തിൽ പിഴവുണ്ടെങ്കിൽ അത് അടിയന്തരമായി പരിഹരിക്കണം. സംഭവത്തിൽ ആരെയും മുൻകൂട്ടി കുറ്റപ്പെടുത്തുന്നില്ലെന്നും, എന്നാൽ എഞ്ചിനീയറിംഗ് തകരാറാണോ അതോ അമിത വേഗതയാണോ അപകടങ്ങൾക്ക് കാരണമെന്ന കാര്യത്തിൽ മന്ത്രാലയം സുതാര്യമായ വ്യക്തത വരുത്തണമെന്നും കൗൺസിൽ ആവശ്യപ്പെടുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രം ഗതാഗതത്തിനായി തുറന്നുകൊടുത്ത 884 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവറിലൂടെ ദിവസേന 57,000 വാഹനങ്ങളാണ് കടന്നുപോകുന്നത്. നിലവിൽ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗികമായ മറുപടിക്കായി കാത്തിരിക്കുകയാണ് കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

