കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകളുടെ സൗജന്യ യാത്ര ചരിത്രപരമായ തീരുമാനം- പ്രവാസി മിത്ര
text_fieldsമനാമ: കേരളത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിലെ നിർണായക ചുവടുവയ്പാണെന്ന് സാമൂഹിക- സാംസ്കാരിക വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന യാഥാർത്ഥ്യങ്ങളെയും സാമ്പത്തിക പരിമിതികളെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ജനപക്ഷ തീരുമാനമാണിത്.
ഒന്നിലധികം ബസുകൾ മാറിക്കയറി വീട്ടുജോലിക്കും കൂലിപ്പണിക്കും പോകുന്ന സ്ത്രീകളുടെ വരുമാനത്തിൻ്റെ വലിയൊരു പങ്ക് യാത്രാ ചിലവിലേക്ക് പോകുന്ന സാഹചര്യത്തിന് ഈ പദ്ധതി അറുതി വരുത്തും. യാത്ര സൗജന്യമാകുന്നതിലൂടെ മിച്ചം വരുന്ന തുക കുടുംബത്തിന്റെ അടിയന്തര ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അവർക്ക് കഴിയും.
കേവലം സാമ്പത്തിക ആശ്വാസത്തിനപ്പുറം യാത്രയ്ക്കായി മറ്റൊരാളെ ആശ്രയിക്കേണ്ടതില്ല എന്നതു നൽകുന്ന അന്തസ്സും സ്വാതന്ത്ര്യവും ആത്മവിശ്വാസവും ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമാണ്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ നടപ്പാക്കിയ തീരുമാനം പ്രായോഗികവും അഭിനന്ദനാർഹവുമാണ്.
ബസുകൾ തിരിച്ചറിയാൻ 'പ്രിയദർശിനി' സ്റ്റിക്കർ പതിക്കുന്നതും 'സീറോ ടിക്കറ്റ്' സമ്പ്രദായവും പദ്ധതിയുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കും. എന്നാൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ താരതമ്യേന കുറവായ വടക്കൻ ജില്ലകളിലെ സ്ത്രീകൾക്ക് ഈ ആനുകൂല്യം പൂർണമായി ലഭിക്കണമെങ്കിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകണം.
ആ മേഖലകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ ഏർപ്പെടുത്തിയോ ബദൽ സംവിധാനങ്ങൾ ഒരുക്കിയോ പദ്ധതിയുടെ ഗുണം സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും തുല്യമായി ഉറപ്പാക്കണമെന്ന് പ്രവാസി മിത്ര എക്സികുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ ഈ പദ്ധതി വരുത്തുന്ന ഗുണപരമായ മാറ്റം തിരിച്ചറിഞ്ഞ്, സാമൂഹിക പ്രതിബദ്ധതയോടെ സമൂഹം അതിനെ സ്വീകരിക്കണമെന്നും പ്രവാസി മിത്ര അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

