സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരിൽ നാല് ശതമാനം വർധന
text_fieldsമനാമ: ബഹ്‌റൈൻ സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ മികച്ച വർധനവ് രേഖപ്പെടുത്തിയതായി തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2022 നും 2024 നും ഇടയിലുള്ള കാലയളവിൽ വിദേശി തൊഴിലാളികളുടെ എണ്ണം വെറും 0.6 ശതമാനം മാത്രം ഉയർന്നപ്പോൾ ബഹ്‌റൈനി ജീവനക്കാരുടെ പങ്കാളിത്തത്തിൽ നാല് ശതമാനത്തിലധികം വളർച്ചയാണുണ്ടായത്. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ (എസ്.ഐ.ഒ) വരിക്കാരുടെ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. പാർലമെന്റ് അംഗം ഡോ. മുനീർ സുറൂറിന്‍റെ ചോദ്യത്തിന് മറുപടിയായി തൊഴിൽ മന്ത്രി യൂസുഫ് ഖലഫ് രേഖാമൂലം സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
പുറത്തുവന്ന കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ ബഹ്‌റൈനി തൊഴിലാളികളുടെ എണ്ണം 2022ൽ 99,945 ആയിരുന്നത് 2024 ആയപ്പോഴേക്കും 103,986 ആയി ഉയർന്നു. എന്നാൽ ഇതേ കാലയളവിൽ വിദേശി തൊഴിലാളികളുടെ എണ്ണം 464,304ൽ നിന്ന് 467,267 ആയി മാത്രമാണ് വർധിച്ചത്. രാജ്യത്തെ എല്ലാ മേഖലകൾക്കും സ്വദേശിവത്കരണ നിരക്കുകൾ ബാധകമാണെന്നും ഓരോ മേഖലയിലെയും തൊഴിൽ സാഹചര്യങ്ങൾക്കും സ്വദേശികൾക്കിടയിലെ ആവശ്യകതയ്ക്കും അനുസരിച്ചാണ് ഈ നിരക്കുകൾ നിശ്ചയിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി ഈ നിരക്കുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിശ്ചിത സ്വദേശിവത്കരണ നിരക്ക് പാലിക്കാത്ത കമ്പനികളിൽ നിന്ന് ഓരോ വിദേശി തൊഴിൽ പെർമിറ്റിനും അധികമായി 500 ബഹ്‌റൈൻ ദിനാർ വീതം പിഴ ഈടാക്കും. സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനും ബഹ്‌റൈനൈസേഷൻ നിരക്കുകൾ പാലിച്ചിരിക്കണം എന്നത് നിർബന്ധിത നിബന്ധനയാണ്. വിദേശത്തുനിന്ന് പുതിയ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള വർക്ക് പെർമിറ്റ് അപ്രൂവൽ നൽകുന്നതിന് മുൻപ് 21 ദിവസത്തെ കാലതാമസം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ തൊഴിലുടമകൾ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളെക്കുറിച്ച് പ്രാദേശിക പത്രങ്ങളിൽ ഏഴ് ദിവസത്തേക്ക് പരസ്യം നൽകണം. തുടർന്ന് അപേക്ഷിക്കുന്ന ബഹ്‌റൈനികളെയും നിലവിൽ രാജ്യത്തുള്ള വിദേശി തൊഴിലാളികളെയും ഇന്റർവ്യൂ ചെയ്യേണ്ടതുണ്ട്. അനുയോജ്യരായ തൊഴിലാളികളെ പ്രാദേശികമായി കണ്ടെത്താൻ കഴിയുന്ന സാഹചര്യങ്ങളിൽ വിദേശ റിക്രൂട്ട്‌മെന്റ് പരിമിതപ്പെടുത്താനും ബഹ്‌റൈനികൾക്ക് തൊഴിൽ വിപണിയിൽ കൂടുതൽ മുൻഗണന നൽകാനുമാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

