മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ നിര്യാതനായി
text_fieldsചന്ദ്രസേനൻ
മനാമ: ബഹ്‌റൈൻ പൊലീസിലെ ദീർഘകാലത്തെ സേവനത്തിലൂടെ പ്രവാസി സമൂഹത്തിന് സുപരിചിതനായിരുന്ന തൃശ്ശൂർ ഗുരുവായൂർ സ്വദേശി മനയിൽ ചന്ദ്രസേനൻ (73) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ നാട്ടിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് അദ്ദേഹം ചികിത്സക്കായി നാട്ടിലേക്ക് പോയത്.
1978 മുതൽ 2023 വരെ നീണ്ട 45 വർഷക്കാലം ബഹ്‌റൈൻ പൊലീസ് സേനയിൽ മികച്ച ഉദ്യോഗസ്ഥനായി അദ്ദേഹം പ്രവർത്തിച്ചു. 2011ലെ ആഭ്യന്തര പ്രക്ഷോഭ കാലഘട്ടമുൾപ്പെടെയുള്ള അതീവ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ധീരതയോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നിർവ്വഹിച്ച ഔദ്യോഗിക കൃത്യനിർവ്വഹണം ഏറെ ശ്രദ്ദേയമായിരുന്നു.
ഔദ്യോഗിക ജീവിതത്തിനപ്പുറം കായിക മേഖലയിലും ചന്ദ്രസേനൻ വ്യക്തിമുദ്ര പതിപ്പിച്ചു. കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് മിഡിൽ ഡിസ്റ്റൻസ് (1500 മീറ്റർ) ഓട്ട മത്സരത്തിൽ അദ്ദേഹം സർവകലാശാല റെക്കോർഡ് നേടിയിരുന്നു. മികച്ച ഫുട്ബാൾ താരം കൂടിയായിരുന്ന അദ്ദേഹം, ഗുജറാത്തിൽ കളിക്കുന്ന കാലത്ത് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അച്ചടക്കമുള്ള ഉദ്യോഗസ്ഥൻ എന്നതിലുപരി കരുണയുള്ള മനുഷ്യസ്നേഹിയായാണ് പ്രവാസി ലോകം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും ലഭ്യമാക്കുന്നതിലും, ഔദ്യോഗികമായ മാർഗനിർദ്ദേശങ്ങൾ നൽകി അവരെ സഹായിക്കുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു.
ശ്രീലങ്കൻ സ്വദേശിനിയായ നോണ ബിന്ദൻ സേനനാണ് പത്നി. ബീന, ടീന, ശ്യാം, ഷൈന എന്നിവർ മക്കളാണ്. ചന്ദ്രസേനന്റെ വിയോഗത്തിൽ ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

