ഫുട്ബാൾ ഡയറി - അർജന്റീന സിൻഡ്രോം
text_fieldsഫുട്ബാൾ എന്ന കളിയോട് പ്രണയം തോന്നിയത് എന്റെ അമ്മാവന്റെ കളി ഭ്രാന്ത് കണ്ടിട്ടാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ലയണൽ മെസ്സി എന്ന മനുഷ്യനോട് ഇഷ്ടം തോന്നിയ നാൾ മുതൽ ഫുട്ബാൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കുട്ടിക്കാലത്ത് പന്തുമായി മായാജാലം തീർത്തിരുന്ന മറഡോണയോടുള്ള കൗതുകം, കാലം കടന്നപ്പോൾ മെസ്സിയിലേക്കും... പിന്നെ മെസ്സിയിൽ നിന്ന് അർജന്റീനയിലേക്കും... അർജന്റീനയിൽ നിന്ന് ഫുട്ബോളിലേക്കും ഒഴുകിയെത്തി. അങ്ങനെ ഫുട്ബാൾ ഒരു വികാരമായി മാറി.
ഓരോ അർജന്റീന മത്സരവും തുടങ്ങുമ്പോൾ എന്റെ ഉള്ളിൽ ഒരു വിചിത്രമായ നിശ്ശബ്ദത പടരും. അന്നേരം ആരോടും സംസാരിക്കാൻ പോലും തോന്നില്ല. മെസ്സി പന്തുമായി മുന്നേറുമ്പോൾ ഹൃദയമിടിപ്പ് കൂടും. ഒരു ഗോൾ വന്നാൽ ഞാൻ തന്നെയാണ് ഗോൾ അടിച്ചതെന്ന പോലെ ചാടി ആഘോഷിക്കും. അവരുടെ വിജയങ്ങളിൽ അര്‍മാതിക്കും. അർജന്റീന തോൽക്കുന്ന രാത്രികൾ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമുള്ള രാത്രികളായിരുന്നു. വിശപ്പില്ല... ഉറക്കമില്ല... അടുത്ത ദിവസം ഒന്നിലും ശ്രദ്ധയില്ല... വയറ്റിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വേദന.
അവസാനം വീട്ടുകാർ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞപ്പോളാണ് ഞാന്‍ ഇത് അർജന്റീന തോൽവി സിൻഡ്രോമാണെന്ന് സമ്മതിച്ചത്. അതിനും ഒരു ചികിത്സ ഉണ്ടായിരുന്നു... ബ്രസീലും തോൽക്കണം!
നമുക്ക് കിട്ടാത്ത സന്തോഷം അവർക്കും വേണ്ട എന്നൊരു കുഞ്ഞു വാശി. കാരണം ജീവിതത്തിലെ സ്ഥിരം എതിരാളികൾ ബ്രസീൽ ഫാൻസുകളല്ലേ! അവർ തോറ്റ വാർത്ത കേൾക്കുമ്പോൾ വയറുവേദനയുടെ പകുതി മാറും. ഫൈനലിൽ സിദാനെ പിന്തുണച്ച ആ 1998ലെ ലോക കപ്പ് ഫൈനല്‍ മാച്ച് ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ഇന്നും മെസ്സി, ആ മനുഷ്യന്‍ മൈതാനത്ത് ഇറങ്ങുമ്പോൾ ഞാൻ ആ പഴയ കുട്ടിയാണ്.
രാത്രി ഉറക്കം കളഞ്ഞിരുന്ന മത്സരങ്ങൾ... ടെൻഷൻ കൊണ്ട് ഇരിപ്പുറക്കാത്ത നിമിഷങ്ങൾ
ഓരോ പാസിലും പ്രതീക്ഷ... ഓരോ ഫ്രീകിക്കിലും പ്രാർത്ഥന... ഓരോ ഗോളിലും ഒരു ചെറിയ ഉത്സവം... 36 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2022ൽ ഖത്തറിന്റെ മണ്ണിൽ അർജന്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ, അത് ഒരു ടീമിന്റെ വിജയം മാത്രമായിരുന്നില്ല... മെസ്സി ഇഷ്ടം തുടങ്ങിയ മുതൽ നെഞ്ചിനുള്ളിൽ കൊണ്ടു നടന്ന ഒരു സ്വപ്നത്തിന്റെ പൂർത്തീകരണമായിരുന്നു. മെസ്സിയുടെ കണ്ണുകളിലെ ആ സന്തോഷക്കണ്ണീരും, കപ്പ് ഉയർത്തിപ്പിടിച്ച ആ നിമിഷവും ഇന്നും ഓർക്കുമ്പോൾ മനസ്സ് നിറയുന്നു. മെസ്സി എന്ന ഇതിഹാസം തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായത്തിൽ ഒരിക്കൽ കൂടി ലോകത്തെ വിസ്മയിപ്പിച്ച് ഈ ലോക കപ്പിലും മുത്തമിട്ടു കൊണ്ടാവട്ടെ എന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

