ബഹ്റൈനിൽ പൊതുസ്ഥലങ്ങളിലും വേസ്റ്റ് ബോക്സിന് പുറത്തും മാലിന്യം തള്ളുന്നവർക്കെതിരെ 50 മുതൽ 300 ബഹ്‌റൈൻ ദീനാർ വരെ പിഴ ലഭിച്ചേക്കാം
text_fieldsമനാമ: വേസ്റ്റ് ബോക്സിന് പുറത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കനത്ത മുന്നറിയിപ്പുമായി വടക്കൻ ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സയ്യിദ് ഷുബ്ബാർ അൽ വെദായി. പൊതുസ്ഥലങ്ങളിലും വേസ്റ്റ് ബോക്സിന് പുറത്തും മാലിന്യം തള്ളുന്നവർക്കെതിരെ 2019 ലെ പൊതു ശുചിത്വ നിയമം (നമ്പർ 10) പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ഡോ. അൽ വെദായി മുന്നറിയിപ്പ് നൽകി.
നിയമം ലംഘിക്കുന്നവർക്ക് 50 മുതൽ 300 ബഹ്‌റൈൻ ദീനാർ വരെ പിഴ ഈടാക്കാമെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ ഗവർണറേറ്റിൽ വിവിധ പ്രദേശങ്ങളിലായി 6,800 മാലിന്യ ശേഖരണ ബോക്സുകൾ ഉള്ളതായി കൗൺസിൽ ചെയർമാൻ വ്യക്തമാക്കി. ആവശ്യങ്ങൾ നിറവേറ്റുന്നതിനും കേടായവക്ക് പകരമായി വർഷം തോറും 200 പുതിയ ബോക്സുകൾ കൂടി നൽകിവരുന്നുണ്ടെന്നും അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നഗരവൽക്കരണവും ജനസംഖ്യാ വർദ്ധനവും കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളിൽ ബോക്സുകൾ പുനർവിതരണം ചെയ്യുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റിയുമായി ചേർന്ന് പഠനം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടുകളിലെ മാലിന്യങ്ങൾ വേസ്റ്റ് ബോക്സിന് പുറത്ത് ഇടുക, നിർമ്മാണ മാലിന്യങ്ങൾ ഗാർഹിക മാലിന്യ വേസ്റ്റ് ബോക്സിൽ തള്ളുക, തെരുവുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയവയാണ് അധികൃതർ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങൾ.
ഇത് വഴി ഹാനികരമായ കീടങ്ങളും എലി തുടങ്ങിയവയും പെരുകാനും ദുർഗന്ധം വമിക്കാനും കാരണമാകുന്നു. ശുചിത്വം പാലിക്കുക എന്നത് മുനിസിപ്പാലിറ്റിയുടെ മാത്രം ചുമതലയല്ലെന്നും അത് ഓരോ പൗരന്റെയും താമസക്കാരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യവും രാജ്യത്തിന്റെ മനോഹരമായ കാഴ്ചയും സംരക്ഷിക്കാൻ എല്ലാവരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

