ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ട്; ബഹ്റൈന് ചൈനയോട് തോൽവി
text_fieldsഫിഫ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ ബഹ്റൈൻ ചൈനയുമായി ഏറ്റുമുട്ടുന്നു
മനാമ: 2026 ഫിഫ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ ബഹ്റൈൻ ചൈനയോട് പരാജയപ്പെട്ടു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചൈനയുടെ ജയം. രണ്ടാം പകുതിയിലെ മൂന്നാം മിനിറ്റിൽ വാങ് യുദോങ് ആണ് പെനാൽറ്റിയിലൂടെ ചൈനയുടെ വിജയഗോൾ നേടിയത്. ബഹ്റൈൻ ടീമിൽ പകരക്കാരനായ ഹുസൈൻ അൽ എക്കറിന്റെ ഫൗളിനാണ് ചൈനക്ക് പെനാൽറ്റി ലഭിച്ചത്. വിജയത്തോടെ ചൈനക്ക് ഗ്രൂപ് സിയിൽ മൂന്ന് പോയന്റുകൾകൂടി ലഭിച്ചു.
ചൈനയിലെ ലോങ്സിങ് സ്റ്റേഡിയത്തിൽ ബഹ്റൈൻ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് രണ്ടു മണിക്കായിരുന്നു മത്സരം. ആറാം സ്ഥാനത്തുള്ള ചൈനയുമായി ആശ്വാസവിജയം കരസ്ഥമാക്കാൻ ഇറങ്ങിയ ബഹ്റൈന് നിരാശയായിരുന്നു ഫലം.ഗ്രൂപ് സിയിൽ 10 മത്സരങ്ങളിൽനിന്ന് ആറു പോയന്റാണ് ലഭിച്ചത്. ഒരു വിജയവും മൂന്ന് സമനിലയും ആറ് തോൽവികളുമാണ് ബഹ്റൈന് ലഭിച്ചത്. ബഹ്റൈന് മൂന്ന് എവേ മാച്ചുകളും ഒരും ഹോം മാച്ചുമടക്കം നാല് മത്സരങ്ങളാണുണ്ടായിരുന്നത്. അതിൽ ജപ്പാനോടും ഇന്തോനേഷ്യയോടും ഏറ്റുമുട്ടിയ ആദ്യ രണ്ട് എവേ മാച്ചുകളിലും സൗദിക്കെതിരെ കളിച്ച ഹോം മത്സരത്തിലും പരാജയപ്പെട്ടു.
സൗദിക്കെതിരെ ജൂൺ അഞ്ചിന് സ്വന്തം തട്ടകത്തിലേറ്റുവാങ്ങിയ തോൽവിയോടെതന്നെ ബഹ്റൈന്റെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു.ഗ്രൂപ് സിയിൽ നിലവിൽ ആദ്യ സ്ഥാനക്കാരായ ജപ്പാൻ ലോകകപ്പ് യോഗ്യത നേടി. ലോകകപ്പിന് ആതിഥേയർക്ക് പുറമെ ആദ്യം യോഗ്യത നേടിയ ടീം ജപ്പാനാണ്. 20 പോയന്റുമായി ഗ്രൂപ് സിയിൽ ജപ്പാൻ തന്നെയാണ് മുമ്പിൽ. തൊട്ടുതാഴെ ആസ്ട്രേലിയ നിലയുറപ്പിച്ചിട്ടുണ്ട്.ഗ്രൂപ് സിയിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കും. മൂന്നും നാലും സ്ഥാനക്കാർക്ക് നാലാം റൗണ്ട് ക്വാളിഫയറിലേക്ക് യോഗ്യത നേടാനാകും. അതിനുള്ള പോരാട്ടത്തിലാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. 13 പോയന്റുമായി സൗദിയാണ് മൂന്നാം സ്ഥാനത്ത്. തൊട്ടുപിറകെ 12 പോയന്റുമായി ഇന്തോനേഷ്യയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

