വിടവാങ്ങിയത് കരുതലിന്റെ കരങ്ങൾ
text_fieldsമേജർ സആദ് നാസർ അൽ ഹസാനി കെ.എം.സി.സി ഓഫിസ് സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
മനാമ: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഏറെ കരുതലോടെ സ്നേഹിച്ച മേജർ സആദ് നാസർ അൽ ഹസാനിയുടെ വിയോഗം ബഹ്റൈനിലെ പ്രവാസി സമൂഹത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
കോവിഡ് മഹാമാരി മൂർധന്യത്തിലെത്തിയ നാളുകളിൽ ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ പ്രവാസികൾക്ക് ഭക്ഷണക്കിറ്റുകൾ എത്തിച്ചുനൽകാൻ മുന്നിട്ടുനിന്ന അദ്ദേഹത്തിന്റെ കാരുണ്യം അടുത്തറിഞ്ഞവരാണ് ഇവിടെയുള്ള പ്രവാസി സമൂഹം.
കഴിഞ്ഞ ദിവസം ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് കമ്യൂണിറ്റി പൊലീസ് ഡിവിഷൻ ആക്ടിങ് മേധാവി മേജർ സആദ് നാസർ അൽ ഹസാനി മരിച്ചത്.
സിറ്റി സെന്‍ററിന് സമീപം റോഡിന് നടുവിൽ നിർത്തിയിട്ട ട്രക്കിൽ ഇദ്ദേഹം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു.കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷനിൽ ക്യാപ്റ്റനായിരുന്നു സആദ് നാസർ അൽ ഹസാനി.
കാപിറ്റൽ ഗവർണറേറ്റ് നൽകുന്ന ഭക്ഷണക്കിറ്റുകൾ വിവിധ സംഘടനകൾ മുഖേന അർഹരായവർക്ക് എത്തിച്ചുനൽകുന്നതിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. 2020ലെ റമദാൻ കാലത്ത് കെ.എം.സി.സി മുഖേന ദിവസവും ഏഴായിരത്തോളം പേർക്ക് കിറ്റുകൾ നൽകിയതായി പ്രസിഡന്‍റ് ഹബീബ് റഹ്മാൻ പറഞ്ഞു.
എല്ലാ സംഘടനകളുമായും നല്ല ബന്ധമാണ് മേജർ സആദ് നാസർ അൽ ഹസാനി കാത്തുസൂക്ഷിച്ചിരുന്നത്. സന്നദ്ധ പ്രവർത്തനത്തിലെ സഹകരണത്തിന് അംഗീകാരമായി കെ.എം.സി.സിയുടെ പഴയ ഓഫിസിൽ സന്ദർശനം നടത്തിയ അദ്ദേഹം നേതാക്കളും പ്രവർത്തകരുമായി സംവദിക്കുകയും ചെയ്താണ് മടങ്ങിയത്. കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഹബീബ് റഹ്മാൻ കൂട്ടിച്ചേർത്തു.
എല്ലാവരോടും വളരെ എളിമയോടെ ഇടപെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു മേജർ സആദ് നാസർ അൽ ഹസാനിയെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന കെ.എം.സി.സി ട്രഷറർ റസാഖ് മൂഴിക്കൽ പറഞ്ഞു. കെ.എം.സി.സി ഓഫിസ് സന്ദർശനത്തിനെത്തിയപ്പോൾ 150ഓളം ഭക്ഷ്യക്കിറ്റുകളും അദ്ദേഹം കൊണ്ടുവന്നിരുന്നു.
അർഹരായവർക്ക് നൽകണമെന്ന് പറഞ്ഞാണ് കിറ്റുകൾ ഏൽപിച്ചത്. വിവിധ ആവശ്യങ്ങൾക്ക് വളൻറിയർമാരെ ആവശ്യമുള്ളപ്പോൾ അദ്ദേഹം കെ.എം.സി.സിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷനിൽനിന്ന് ഹൂറയിലെ കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റിലേക്ക് മാറിയ സആദ് നാസർ അൽ ഹസാനി അടുത്തകാലത്താണ് മേജർ പദവിയിൽ എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.