ജി.പി.ഐ.സി പ്ലാന്റിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്തു
text_fieldsജി.പി.ഐ.സിയിൽ പതിച്ച ഡ്രോൺ നിർവീര്യമാക്കുന്നു
മനാമ: കഴിഞ്ഞ ഏപ്രിൽ 5ന് ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജി.പി.ഐസി) സൗകര്യത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ അകപ്പെട്ട സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്ന നടപടികൾ വിജയകരമായി പൂർത്തിയാക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനിയൻ ആക്രമണത്തിൽ അമോണിയ സ്റ്റോറേജ് ടാങ്കിനുള്ളിൽ വീണ ഡ്രോൺ നിർവീര്യമാക്കുന്ന ദൗത്യമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ടാങ്കിനുള്ളിൽ ഡ്രോൺ കുടുങ്ങിക്കിടന്നത് വലിയ അപകടസാധ്യത ഉയർത്തിയിരുന്നുവെങ്കിലും അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
ഗവൺമെന്റ് സ്വീകരിച്ച ദ്രുതഗതിയിലുള്ള മുൻകരുതൽ നടപടികൾ വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് മന്ത്രാലയം വ്യക്തമാക്കി. അമോണിയ ചോർച്ച സംഭവിച്ചിരുന്നെങ്കിൽ അത് കിലോമീറ്ററുകളോളം പടരുകയും ജനവാസ മേഖലകളിൽ വൻതോതിലുള്ള ജീവഹാനിക്ക് കാരണമാവുകയും ചെയ്യുമായിരുന്നു. സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിന് മുൻപായി അമോണിയ ടാങ്ക് ശൂന്യമാക്കാനുള്ള ജി.പി.ഐ.സിയുടെ തീരുമാനത്തെ മന്ത്രാലയം പ്രത്യേകം പ്രശംസിച്ചു.
സുരക്ഷ നടപടികളുടെ ഭാഗമായി രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിന്ന് താൽക്കാലികമായി മാറ്റിപ്പാർപ്പിച്ച ആളുകൾ ഇപ്പോൾ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. റസിഡൻഷ്യൽ കോംപ്ലക്സ് 619 ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് സന്നദ്ധാടിസ്ഥാനത്തിലായിരുന്നു ജനങ്ങളെ മാറ്റിയത്. ഇവർക്കായി ഗവൺമെന്റ് പകരം താമസസൗകര്യങ്ങൾ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

