സൗദി വഴി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ; ‘കസ്റ്റംസ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം’
text_fieldsകിങ് ഫഹദ് കോസ്‌വേ വഴി ദമ്മാം വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ യാത്രക്ക് മുന്നേയുള്ള ഒരുക്കത്തിൽ
മനാമ: ബഹ്‌റൈൻ വ്യോമപാത അടച്ചതിനെത്തുടർന്ന് സൗദി അറേബ്യയിലെ ദമ്മാം വഴി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ കിങ് ഫഹദ് കോസ്‌വേയിലെ കസ്റ്റംസ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി. നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുന്നത് കോസ്‌വേയിൽ മണിക്കൂറുകൾ നീളുന്ന യാത്രാതടസ്സത്തിന് കാരണമാകുന്നുണ്ട്.
മലയാളി സംഘടനകളടക്കം ഗൾഫ് എയർ വിമാനങ്ങൾ ചാർട്ടർ ചെയ്താണ് നിലവിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ദമ്മാമിൽ നിന്ന് കൊച്ചി, ചെന്നൈ, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. ഈ അവസരത്തിൽ യാത്രക്കാർ സൂക്ഷ്മത പുലർത്തേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് കമ്മ്യൂണിറ്റ് പ്രതിനിധികളും പറയുന്നത്. 3,000 ബഹ്‌റൈൻ ദിനാറിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങളോ പണമോ കൈവശമുണ്ടെങ്കിൽ മുൻകൂട്ടി വെളിപ്പെടുത്തണം. രണ്ട് ലാപ്‌ടോപ്പുകളിൽ കൂടുതൽ കൈവശം വെക്കാൻ പാടില്ല. കൂടാതെ മദ്യം, പൊടിരൂപത്തിലുള്ള വസ്തുക്കൾ, നിയന്ത്രണമുള്ള പുസ്തകങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമുകൾ, വിഗ്രഹങ്ങൾ എന്നിവയും കൊണ്ടുപോകാൻ അനുവാദമില്ല. അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പെട്ട മറ്റ് വസ്തുക്കളും ഒഴിവാക്കണം.
നിബന്ധനകൾ പാലിക്കാത്തത് കാരണം ആറ് മണിക്കൂർ വരെ കോസ്‌വേയിൽ കാലതാമസം നേരിടുന്നതായി ഗൾഫ് എയർ അധികൃതർ അറിയിച്ചു. ഓരോ ബസിലുമുള്ള ഒരാൾക്കുണ്ടാകുന്ന പ്രശ്നം വിമാനത്തിന്‍റെ സമയക്രമത്തെപ്പോലും ബാധിക്കാനിടയുണ്ട്. അതിനാൽ സൗദിയിലെ പ്രാദേശിക നിയമങ്ങൾ കൃത്യമായി പാലിക്കാൻ യാത്രക്കാർ തയ്യാറാകണം.
ഗർഭിണികൾ, പ്രായമായവർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ എന്നിവർക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരവധി ചാർട്ടേഡ് വിമാനങ്ങൾ ഇതിനോടകം നാട്ടിലെത്തി. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഇനിയും സർവീസുകളൊരുക്കാനാണ് സംഘടനകളുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

