ബരാക്ക ആണവ നിലയത്തിന് നേരെയുള്ള ഡ്രോൺ ആക്രമണം: ബഹ്‌റൈൻ ഉൾപ്പെടെ 79 രാജ്യങ്ങൾ അപലപിച്ചു
text_fieldsമനാമ: യു.എ.ഇയിലെ ബരാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ അപലപിച്ച് ബഹ്‌റൈൻ ഉൾപ്പെടെയുള്ള 79 രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. മെയ് 17ന് ഇറാഖിലെ സായുധ സംഘങ്ങൾ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആണവ നിലയത്തിന്റെ സുരക്ഷാ പരിധിക്ക് പുറത്തുള്ള വൈദ്യുത അടിസ്ഥാന സൗകര്യങ്ങളെയാണ് ഡ്രോൺ ആക്രമണം ലക്ഷ്യമിട്ടത്. ഇത് സിവിലിയൻ സുരക്ഷക്കും പാരിസ്ഥിതിക സന്തുലിതാവസ്ഥക്കും വലിയ ഭീഷണിയാണെന്ന് പ്രസ്താവന മുന്നറിയിപ്പ് നൽകി. ആണവ നിലയം സുരക്ഷിതമാണെന്നും വികിരണ നിലവാരം സാധാരണ നിലയിലാണെന്നും യു.എ.ഇ അധികൃതർ സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആണവ നിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യു.എ.ഇയുടെ പരമാധികാരത്തിനും സുരക്ഷക്കും ബഹ്‌റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആണവ നിലയങ്ങൾക്ക് നേരെയുള്ള ഇത്തരത്തിലുള്ള കടന്നാക്രമണങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രസ്താവന ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

