ഡ്രോൺ ആക്രമണം; ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം പുനർനിർമിക്കാൻ സമഗ്ര കർമ്മപദ്ധതി വേണമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ
text_fieldsമനാമ: ഡ്രോൺ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ട ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർണസ്ഥിതിയിലാക്കാൻ സമഗ്രമായ അറ്റകുറ്റപണി വേണമെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് തുടർച്ചയായ നാലാം ദിവസവും ബഹ്‌റൈൻ വ്യോമപാത അടഞ്ഞുകിടക്കുകയാണ്. രാജ്യത്തിന്‍റെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളുടെ നട്ടെല്ലായ വിമാനത്താവളം എത്രയും വേഗം തുറക്കുന്നത് നല്ല സന്ദേശമായിരിക്കുമെന്നും അദ്ദേഹം കൗൺസിൽ യോഗത്തിൽ പറഞ്ഞു.
വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചത്. മുൻകരുതൽ നടപടിയായി നേരത്തെ തന്നെ പാസഞ്ചർ ടെർമിനൽ ഒഴിപ്പിച്ചിരുന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവായിരുന്നു.
നാവിഗേഷൻ സിസ്റ്റങ്ങളും റൺവേകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ എമർജൻസി ടീമുകളും ബഹ്‌റൈൻ എയർപോർട്ട് കമ്പനിയും പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമായി ചേർന്ന് ബദൽ വിമാന റൂട്ടുകളെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഗൾഫ് എയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ യാത്രക്കാർക്ക് കൃത്യസമയത്ത് അറിയിപ്പ് നൽകും. യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
വിമാന സർവീസുകൾ തടസ്സപ്പെട്ടെങ്കിലും സൗദി അറേബ്യയെ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ വഴിയുള്ള യാത്രകൾ തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുന്നുണ്ട്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയ ശേഷം ഉടൻ തന്നെ വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

