ചുവടുകളിൽ വിരിയുന്ന സ്വപ്നങ്ങൾ ; നൃത്തത്തെ പ്രാണവായുവാക്കി ഐശ്വര്യ രഞ്ജിത്ത് തറോൽ
text_fieldsമനാമ: നൃത്തത്തോടുള്ള അഭിനിവേശം ജീവിതചര്യയാക്കി മാറ്റിയ കലാകാരിയാണ് ബഹ്റൈൻ പ്രവാസിയായ ഐശ്വര്യ രഞ്ജിത്ത് തറോൽ.
ബഹ്റൈൻ പ്രവാസി ദമ്പതികളായ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി രഞ്ജിത്ത് തറോലിൻ്റെയും റാണി രഞ്ജിത്തിൻ്റെയും മകളാണ് ഐശ്വര്യ.
വളരെ ചെറുപ്പത്തിൽ തന്നെ സംഗീതത്തോടും നൃത്തത്തോടും പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന ഐശ്വര്യ മൂന്നര വയസ്സിൽ നൃത്ത പരിശീലക അനില സുനിലിൻ്റെ കീഴിൽ നൃത്ത പരിശീലനം തുടങ്ങി. പ്രായത്തെ കവിയുന്ന പക്വതയും ഉറച്ച ചുവടുവെയ്പും വളരെചെറുപ്പത്തിൽ തന്നെ ഐശ്വര്യയെ ശ്രദ്ധേയയാക്കി. ഒൻപതാമത്തെ വയസ്സിൽ ഗുരുവായൂരിൽ വെച്ച് ഭരതനാട്യം അരങ്ങേറ്റം നടത്തി. തുടർന്ന് കലാമണ്ഡലം ശ്രീലക്ഷ്മിയുടെ ശിക്ഷണത്തിൽ മോഹിനിയാട്ടവും കുച്ചുപ്പുടിയും പഠിച്ചു അരങ്ങേറ്റം കുറിച്ചു. പിന്നീട് ആർ.എൽ.വി.സന്ധ്യ പ്രചോദിന്‍റെ കീഴിൽ ഭരതനാട്യം, കുച്ചുപുടി, മോഹിനിയാട്ടം എന്നിവയിൽ പഠനം തുടർന്നു. മൂന്നാം ക്ലാസ് വരെ ബഹ്റൈൻ അൽനൂർ സ്കൂളിലും തുടർന്ന് പ്ലസ്ടു വരെ ബഹ്റൈൻ ഇന്ത്യൻ സ്കൂളിലുമാണ് പഠിച്ചത്. സ്കൂൾ പഠനകാലത്ത് വിവിധ കലോൽസവങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. ബഹ്റൈൻ കെ.സി.എ. 2022 ൽ നടത്തിയ ഇന്ത്യൻ ടാലൻ്റ് സ്കാനിൽ "നാട്യരത്ന" പുരസ്ക്കാരം ഐശ്വര്യക്ക് ലഭിച്ചത്. നൃത്തത്തിലെ അതുല്യമായ കഴിവിനും സമർപ്പണത്തിനും അംഗീകാരമായി. ബഹ്റൈൻ കേരളീയ സമാജം ഉൾപ്പെടെയുള്ള നിരവധി വേദികളിൽ നൃത്ത പരിപാടികളിൽ ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. ബഹ്റൈനിലെത്തിയ പ്രമുഖ കലാകാരികളുടെ പ്രശംസ നേരിട്ട് ഏറ്റുവാങ്ങാനുള്ള ഭാഗ്യവും ഐശ്വര്യക്ക് ഉണ്ടായിട്ടുണ്ട്. ബംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ പെർഫോമിങ്ങ് ആർട്ട്സിൽ ഭരതനാട്യം മെയിൻ എടുത്ത് ബിരുദ പഠനം പൂർത്തിയാക്കിയ ഐശ്വര്യ അതേ വിഷയത്തിൽ അവിടെ തന്നെ പി.ജി. ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. ബാംഗ്ലൂരിലെ പ്രമുഖ ഡാൻസ് കമ്പനിയായ ‘അയന’യിൽ കഴിഞ്ഞ വർഷം നടത്തിയ ഗണേശോത്സവത്തിൽ പങ്കെടുക്കുവാനുള്ള അവസരവും ഐശ്വര്യക്ക് ലഭിച്ചിരുന്നു. ബഹ്റൈനിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിൽ ദീർഘകാലം സീനിയർ ഉദ്യോഗസ്ഥനായിരുന്നു പിതാവ് രഞ്ജിത്ത് തറോൽ. മാതാവ് റാണി ബഹ്റൈൻ അൽനൂർ സ്കൂളിലെ അധ്യാപികയാണ്. ഇരുവരും ദീർഘകാലമായി ബഹ്റൈൻ കേരളീയ സമാജത്തിലെ സജീവ പ്രവർത്തകരാണ്. ഏക സഹോദരൻ ആദിത്യ രഞ്ജിത് ബാംഗ്ളൂരിൽ എം.ബി.എ വിദ്യാർത്ഥിയാണ്.
പലരും നൃത്തത്തെ സ്കൂൾ കാലഘട്ടത്തിലെ ഒരു ഹോബിയായി മാത്രം കാണുമ്പോൾ ഐശ്വര്യ തന്റെ ജീവിതം തന്നെ നൃത്തത്തിനായി സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വെറുമൊരു പ്രകടനം എന്നതിലുപരി പ്രേക്ഷകനെ കലയുമായി വൈകാരികമായി ബന്ധിപ്പിക്കുന്ന ഒരു മികച്ച പെർഫോമർ ആകാനും കലയിലൂടെ സമൂഹത്തിന് നന്മയുടെ സന്ദേശം നൽകാനുമാണ് ഐശ്വര്യ ആഗ്രഹിക്കുന്നത്. മകളുടെ സ്വപ്നത്തിന് പിറകെ എല്ലാ പിന്തുണയും ശക്തിയുമായി മാതാപിതാക്കളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

