സ്‌ഫോടനം കാണാൻ വീടിന് പുറത്തിറങ്ങരുത്; ജീവന് ഭീഷണിയാവുമെന്ന മുന്നറിയിപ്പുമായി അധികൃതർ
text_fieldsമനാമ: രാജ്യത്തിന് നേരെ ഉണ്ടാകുന്ന വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുമ്പോൾ ഉണ്ടാകുന്ന സ്‌ഫോടന ദൃശ്യങ്ങൾ കാണാൻ വീടിന് പുറത്തിറങ്ങുന്നതും മേൽക്കൂരകളിൽ കയറി നിൽക്കുന്നതും ജീവന് ഭീഷണിയാണെന്ന് ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. മിസൈലുകൾ ആകാശത്തുവെച്ച് തകർക്കുമ്പോൾ ചിതറിത്തെറിക്കുന്ന ലോഹഭാഗങ്ങൾ വീണ് ഗുരുതരമായ പരിക്കുകൾ ഏൽക്കാൻ സാധ്യതയുണ്ടെന്ന് കേണൽ ഡോ. ഒസാമ ബഹർ വ്യക്തമാക്കി.
സൈറൺ മുഴങ്ങുമ്പോഴോ സ്ഫോടന ശബ്ദം കേൾക്കുമ്പോഴോ പരിഭ്രാന്തരാകാതെ വീടിനുള്ളിലോ സുരക്ഷിതമായ ഇടങ്ങളിലോ അഭയം പ്രാപിക്കണമെന്നും, യാതൊരു കാരണവശാലും ടെറസ്സിലോ ഉയർന്ന സ്ഥലങ്ങളിലോ പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മിസൈലുകൾ തകർക്കപ്പെടുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ ഏകദേശം 6 മുതൽ 8 മിനിറ്റിനുള്ളിൽ ഭൂമിയിൽ പതിക്കും. ഇവയ്ക്ക് വലിയ ചൂടുണ്ടാകാനും ഇതിൽ പൊട്ടിത്തെറിക്കാത്ത വെടിമരുന്ന് അംശങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
റോഡിലോ വീട്ടുപരിസരത്തോ വീണുകിടക്കുന്ന മിസൈൽ അവശിഷ്ടങ്ങൾ കൈകൊണ്ട് തൊടാനോ നീക്കം ചെയ്യാനോ ശ്രമിക്കരുത്. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണം. മിസൈൽ പ്രതിരോധ പ്രവർത്തനങ്ങളുടെ വീഡിയോയോ ഫോട്ടോയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്.
ഇത് ശത്രുക്കൾക്ക് സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നതിന് തുല്യമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. നീണ്ടുനിൽക്കുന്ന സൈറണുകൾ പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറണം എന്നതിന്‍റെ സൂചനയാണ്. ക്രമേണ കുറഞ്ഞു വരുന്ന സൈറൺ ശബ്ദം അപകടം ഒഴിഞ്ഞു എന്ന് അർത്ഥമാക്കുന്നു. എങ്കിലും ജാഗ്രത തുടരണം. രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പോരാടുന്ന സൈനികർക്ക് നന്ദി അറിയിക്കണമെന്നും നമുക്കു ചുറ്റുമുള്ളവരെ സഹായിക്കണമെന്നും ഡോ. ഒസാമ ബഹർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

