മെഡിക്കൽ ലയബിലിറ്റി ബിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യം
text_fieldsമനാമ: ശൂറ കൗൺസിൽ രൂപകൽപ്പന ചെയ്ത മെഡിക്കൽ ലയബിലിറ്റി കരട് നിയമത്തിനെതിരെ ശക്തമായ എതിർപ്പുമായി സർക്കാർ രംഗത്ത്. ബില്ലിലെ പല വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധവും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കരട് നിയമം പുനഃപരിശോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പാർലമെന്റിന്റെ സർവീസ് സമിതി ബില്ലിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗൺസിൽ ഇതിൽ ഭരണഘടനാപരമായ ആശങ്കകൾ പ്രകടിപ്പിച്ചു. ആരോഗ്യ സേവനദാതാക്കളുടെ നിർവചനത്തിൽ ഇൻഡിവിജ്വൽ പ്രാക്ടീഷണർമാരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ആശുപത്രികളെയും ക്ലിനിക്കുകളെയും ഒഴിവാക്കി എന്നതും പ്രധാന പോരായ്മയായി സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, ജീവനക്കാരുടെ വീഴ്ച, ഉപകരണങ്ങളുടെ പോരായ്മ എന്നിവ മൂലം രോഗികൾക്ക് അപകടം സംഭവിച്ചാൽ സ്ഥാപനങ്ങൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ ഇത് കാരണമാകും. കൂടാതെ, ഹയർ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കുമെന്നും അവ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ കഴിയില്ലെന്നുമുള്ള വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന സ്വാഭാവിക നീതിയുടെ ലംഘനമാണ്.
ബില്ലിൽ 'മെഡിക്കൽ പിഴവ്' എന്നതിന് കൃത്യമായ നിർവചനം നൽകിയിട്ടില്ലെന്നും ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, മറ്റ് അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഉത്തരവാദിത്തങ്ങൾ വ്യത്യസ്തമായിരിക്കെ എല്ലാവരെയും ഒരേ നിയമപരിധിയിൽ കൊണ്ടുവരുന്നത് നീതിയുക്തമല്ലെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ എൻ.എച്ച്.ആർ.എയുടെ കീഴിൽ കൃത്യമായ അച്ചടക്ക നിയമങ്ങൾ നിലവിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ, ഏകീകൃത നിയമം കൊണ്ടുവരുന്നത് രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും അവകാശങ്ങൾ കൂടുതൽ വ്യക്തമാക്കുമെന്നാണ് ശൂറ കൗൺസിലിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

