കടബാധ്യതയുള്ളവർക്ക് കുരുക്ക് മുറുകുന്നു; യാത്രവിലക്ക് മൂന്ന് വർഷം വരെ നീട്ടാൻ ശിപാർശ ശൂറ കൗൺസിൽ ഇന്ന് ചർച്ച ചെയ്യും
text_fieldsമനാമ: കടബാധ്യതകൾ തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്ക് ബഹ്‌റൈൻ ശൂറ കൗൺസിലിന്റെ നിയമകാര്യ സമിതി അംഗീകാരം നൽകി. സിവിൽ, കൊമേഴ്‌സ്യൽ കേസുകളിൽ കോടതി ഉത്തരവിട്ട പണം നൽകാത്തവർക്ക് ഏർപ്പെടുത്തുന്ന യാത്രാവിലക്ക് നിലവിലെ ഒൻപത് മാസത്തിൽ നിന്ന് മൂന്ന് വർഷം വരെയായി വർധിപ്പിക്കാനാണ് പുതിയ ശിപാർശ. ഇതുസംബന്ധിച്ച നിയമഭേദഗതി ശൂറ കൗൺസിൽ ഇന്ന് ചർച്ച ചെയ്യും.
കടം നൽകിയവർക്ക് തങ്ങളുടെ പണം തിരിച്ചുപിടിക്കാൻ കൂടുതൽ സമയം നൽകുന്നതിനും, കോടതി നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് കടക്കാർ രാജ്യം വിടുന്നത് തടയുന്നതിനുമാണ് ഈ മാറ്റം കൊണ്ടുവരുന്നത്. വിദേശികളായ കടക്കാർക്കെതിരെ ഏർപ്പെടുത്തുന്ന യാത്രാവിലക്ക്, വ്യക്തമായ കാരണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ എത്ര തവണ വേണമെങ്കിലും പുതുക്കാൻ പുതിയ ഭേദഗതി പ്രകാരം എക്സിക്യൂഷൻ ജഡ്ജിക്ക് അധികാരമുണ്ടാകും. കടം വീട്ടാൻ ആവശ്യമായ ആസ്തികൾ കടക്കാരന് ഉണ്ടോ എന്ന് കണ്ടെത്താൻ കോടതിക്കും ഉദ്യോഗസ്ഥർക്കും കൂടുതൽ സമയം ലഭ്യമാക്കാൻ ഈ ദീർഘിപ്പിച്ച കാലാവധി സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയവും വ്യക്തമാക്കി.
വിദേശികളായ കടബാധ്യതയുള്ളവരുടെ താമസാനുമതി റദ്ദാക്കാനോ രാജ്യം വിടാൻ ഉത്തരവിടാനോ ഉള്ള ഭരണപരമായ അധികാരങ്ങളിൽ ഈ നിയമം ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. ഒരു വിദേശിക്കെതിരെ കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞാൽ, പണം ഈടാക്കുന്ന നടപടികൾ പൂർത്തിയാക്കാതെ അയാളെ രാജ്യം വിടാൻ അനുവദിക്കാത്ത വിധത്തിലാണ് ഭേദഗതി വിഭാവനം ചെയ്യുന്നത്.
നാടുകടത്തൽ ഉത്തരവാണോ അതോ യാത്രാവിലക്കാണോ മുൻഗണന നൽകേണ്ടതെന്ന് തീരുമാനിക്കാൻ പ്രത്യേക ജുഡീഷ്യൽ പാനലിനെ നിയോഗിക്കാനും ശുപാർശയുണ്ട്. ഈ പാനലിന്റെ തീരുമാനത്തിനെതിരെ ഏഴ് ദിവസത്തിനുള്ളിൽ ഹൈ സിവിൽ കോടതിയിൽ അപ്പീൽ നൽകാനും അവസരമുണ്ടാകും. കടം വാങ്ങിയവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തന്നെ നിയമം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ പുതിയ മാറ്റത്തിലൂടെ ബഹ്‌റൈൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

