ബഹ്‌റൈനിൽ സൈബർ തട്ടിപ്പ് വ്യാപകം; മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ലിങ്കുകൾ
text_fieldsമനാമ: രാജ്യത്തെ നിലവിലെ സാഹചര്യം മുതലെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു. മന്ത്രാലയ ഉദ്യോഗസ്ഥരെന്ന വ്യാജേന ലിങ്കുകൾ അയച്ച് ബ്രൗസറുകൾ ലോക്ക് ചെയ്യുകയും, അത് അൺലോക്ക് ചെയ്യാൻ 'പിഴ' ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി.
ഇതിനോടകം അമ്പതിലധികം ബഹ്‌റൈൻ സ്വദേശികൾ ഈ കെണിയിൽ അകപ്പെട്ടതായാണ് വിവരം. സൈബർ സുരക്ഷാ വിദഗ്ധനായ ഹാഫിസ് അറ്റാഉർ റഹ്മാനാണ് ഈ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ഏകദേശം 55 പേർ ഇതിനോടകം തട്ടിപ്പിന് ഇരയായതായും എണ്ണായിരത്തിലധികം ദീനാർ തട്ടിപ്പുകാർ കൈക്കലാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.
യൂട്യൂബ് വീഡിയോകൾക്കിടയിലോ സോഷ്യൽ മീഡിയയിലോ ആകർഷകമായ പരസ്യങ്ങളായാണ് ഇത്തരം ലിങ്കുകൾ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ ഉടൻ തന്നെ ‘ആഭ്യന്തര മന്ത്രാലയം നിങ്ങളുടെ ബ്രൗസർ ലോക്ക് ചെയ്തിരിക്കുന്നു’ എന്ന സന്ദേശം വരും. നിയമലംഘനം നടത്തിയതിനാലാണ് ഇതെന്നും ലോക്ക് മാറ്റാൻ 150 ദീനാർ പിഴ അടയ്ക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടും. പെട്ടെന്നുണ്ടാകുന്ന പരിഭ്രാന്തിയിൽ ഉപഭോക്താക്കൾ പണം നൽകാൻ സാധ്യതയുണ്ട്. ഓരോ തവണയും വെബ് അഡ്രസ്സുകൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇത്തരം സൈറ്റുകളുടെ ഉറവിടം കണ്ടെത്തുന്നത് പ്രയാസകരമാണ്.
ഓൺലൈൻ പഠനത്തിനായും മറ്റും ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികൾ ഇത്തരം പരസ്യങ്ങളിൽ പെടാൻ സാധ്യത കൂടുതലാണെന്ന് റഹ്മാൻ മുന്നറിയിപ്പ് നൽകുന്നു. തങ്ങൾ എന്തോ തെറ്റ് ചെയ്തുവെന്ന് കരുതി കുട്ടികൾ മാതാപിതാക്കളുടെ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണം നൽകാൻ മുതിർന്നേക്കാം. അതിനാൽ ഇന്‍റർനെറ്റ് ഉപയോഗിക്കുമ്പോൾ അക്ഷരപ്പിശകുകളോ സംശയാസ്പദമായ ലിങ്കുകളോ ഉണ്ടോ എന്ന് പരിശോധിക്കണം.
കുട്ടികൾക്ക് ഇത്തരം സാഹചര്യം നേരിട്ടാൽ മാതാപിതാക്കളെ അറിയിക്കാൻ അവരെ ബോധവൽക്കരിക്കണം. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആന്‍റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തെ ഹോട്ട്‌ലൈൻ നമ്പറായ 992, വാട്ട്‌സ്ആപ്പ് നമ്പർ 17108108 എന്നിവയിലോ വെബ്സൈറ്റ് acees.gov.bh വഴിയോ അറിയിക്കണം. ഒരിക്കലും ഔദ്യോഗിക മന്ത്രാലയങ്ങൾ ലിങ്കുകൾ വഴി പിഴ ആവശ്യപ്പെടില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

