സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ തിരക്ക്; ഏഴ് മാസങ്ങളിൽ സന്ദർശിച്ചത് 3.5 ലക്ഷത്തിലധികം ആളുകൾ
text_fieldsമനാമ: ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ബഹ്‌റൈനിലെ സാംസ്കാരിക കേന്ദ്രങ്ങളിൽ സന്ദർശകരായെത്തിയത് ആകെ 3,74,849 പേരെന്ന് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്യൂട്ടിസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, ഈ വർഷം ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ മൂന്ന് ശതമാനം വർദ്ധനവോടെ 1,66,148 സന്ദർശകരെത്തി.
കഴിഞ്ഞ മാസം മാത്രം ആകെ 15,502 സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ ബഹ്‌റൈൻ കോട്ടയാണ് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച പ്രദേശം. കഴിഞ്ഞ മാസത്തെ സന്ദർശകരിൽ 48.9 ശതമാനം പേരും (7,579 പേർ) വിദേശികളായിരുന്നു. 39.2 ശതമാനവുമായി (6,080 പേർ) ബഹ്‌റൈൻ പൗരന്മാർ തൊട്ടുപിന്നിലുണ്ട്. ജി.സി.സി രാജ്യങ്ങളിൽ നിന്ന് 1,032 സന്ദർശകരും സംഘടിത ടൂറുകളിലൂടെ 396 പേരും ബഹ്‌റൈനിലെ സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിച്ചു.
കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ രണ്ടാമത്തെ ഇടം ബഹ്‌റൈൻ നാഷണൽ മ്യൂസിയമാണ് (2,432 പേർ). ട്രീ ഓഫ് ലൈഫ് വിസിറ്റർ സെന്റർ (1,644), അൽ ജസ്ര ഹാൻഡിക്രാഫ്റ്റ്സ് സെന്റർ (526), ബു മാഹിർ (454) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന കേന്ദ്രങ്ങൾ. അൽ ജസ്ര ഹാൻഡിക്രാഫ്റ്റ്സ് സെന്ററിനെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ ഏറ്റവും ഉയർന്ന സന്ദർശക നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ മാസത്തിലാണ്. ആർട്ട് സെന്ററിൽ 2026 ജൂണിലാണ് ഏറ്റവും കൂടുതൽ സജീവത ഉണ്ടായത് (1,162 സന്ദർശകർ).
ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം ബഹ്‌റൈൻ കോട്ടയാണ് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സാംസ്കാരിക കേന്ദ്രം (2,36,904 സന്ദർശകർ). ഇത് മൊത്തം സന്ദർശനങ്ങളുടെ 60 ശതമാനത്തിലധികമാണ്. ട്രീ ഓഫ് ലൈഫ് വിസിറ്റർ സെന്ററിലും സന്ദർശകരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായി (കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 62,550 എന്നതിൽ നിന്ന് ഈ വർഷം 62,707 ആയി ഉയർന്നു). എന്നാൽ ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിൽ സന്ദർശകരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് (കഴിഞ്ഞ വർഷത്തെ 54,467 എന്നതിൽ നിന്ന് ഈ വർഷം 34,634 ആയി കുറഞ്ഞു). ബു മാഹിറിലെ സന്ദർശകരുടെ എണ്ണവും 15,829-ൽ നിന്ന് 8,025 ആയി കുറഞ്ഞു.
ബഹ്‌റൈന്റെ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അത് രാജ്യത്തിന്റെ സമഗ്ര വികസനത്തിലെ പ്രധാന സ്തംഭമാണെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അടുത്തിടെ വ്യക്തമാക്കിയിരുന്നു. റിഫ കൊട്ടാരത്തിൽ ബാക പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബഹ്‌റൈന് സമ്പന്നമായ ചരിത്രപരവും പുരാവസ്തുപരവുമായ പൈതൃകമുണ്ടെന്നും അത് രാജ്യത്തിന്റെ അന്തസ്സ് വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

