ക്രിസ്റ്റ്യാനോ റൊണാൾഡോയും 2026 ലോകകപ്പും: ഇതിഹാസങ്ങളെ വിലയിരുത്തുമ്പോൾ
text_fieldsഫുട്ബാളിൽ സമയം എല്ലാം മാറ്റിമറിക്കും. ഇന്നലെ ഗാലറിയെ ആവേശത്തിലാഴ്ത്തിയ താരങ്ങൾ ഇന്ന് സൈഡ് ബെഞ്ചിലേക്കും നാളെ ഓർമകളിലേക്കും മാറാം. എന്നാൽ ചില പേരുകൾ കാലത്തെ മറികടക്കും. അത്തരത്തിൽ ലോക ഫുട്ബാളിന്റെ ചരിത്രത്തിൽ ഒരു പ്രത്യേക അധ്യായമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിലെ മഡെയ്‌റയിൽ നിന്ന് ലോകത്തിന്റെ ഏറ്റവും വലിയ ഫുട്ബാൾ വേദികളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ജീവനുള്ള ഉദാഹരണമാണ്. സ്പോർട്ടിങ് ലിസ്ബൺ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് വരെ നീണ്ട ക്ലബ് കരിയറിൽ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങൾ റെക്കോർഡ് പുസ്തകങ്ങളുടെ പരിധിക്കപ്പുറമാണ്.
എന്നാൽ ക്ലബ് ഫുട്ബാളിനേക്കാൾ വലിയ സംഭാവന അദ്ദേഹം നൽകിയിരിക്കുന്നത് പോർച്ചുഗൽ ദേശീയ ടീമിനാണ്. വർഷങ്ങളോളം ലോക ഫുട്ബാളിൽ മികച്ച താരങ്ങൾ ഉണ്ടായിട്ടും വലിയ അന്താരാഷ്ട്ര കിരീടങ്ങൾക്കായി കാത്തിരുന്ന പോർച്ചുഗലിന് ആത്മവിശ്വാസത്തിന്റെ പുതിയ മുഖം നൽകിയത് റൊണാൾഡോയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ മുൻനിരയിൽ അദ്ദേഹം നിലകൊള്ളുന്നു. യൂറോപ്യൻ ഫുട്ബാളിൽ പോർച്ചുഗലിന്റെ സ്വാധീനം വർധിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു.
ഞാൻ പോർച്ചുഗലിന്റെ ആരാധകൻ അല്ല. ഞാൻ അർജന്റീനയുടെ ആരാധകനാണ്. പക്ഷേ ഫുട്ബാളിനെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ ഒരു കാര്യം പലപ്പോഴും ചിന്തിപ്പിക്കാറുണ്ട്. ഖത്തറിൽ നടന്ന 2022 ലോകകപ്പിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ തീരുമാനവും പിന്നീട് അദ്ദേഹത്തെ ചുറ്റിപ്പറ്റിയ ചർച്ചകളും ഒരു ഇതിഹാസ താരത്തോടുള്ള സമീപനത്തെക്കുറിച്ച് ചിന്തിക്കാൻ ഇടവരുത്തി. സമീപകാല ചില മത്സരങ്ങളിൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് തോന്നിയത്, റൊണാൾഡോയുടെ സാന്നിധ്യം ചിലപ്പോൾ പൂർണമായി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ്. അത് മനപ്പൂർവമാണെന്നോ സഹതാരങ്ങൾ അദ്ദേഹത്തെ അവഗണിക്കുന്നുവെന്നോ പറയാനാകില്ല. പക്ഷേ ഒരു ഇതിഹാസ താരത്തിന് ലഭിക്കേണ്ട പ്രാധാന്യം എല്ലാ സാഹചര്യങ്ങളിലും ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ചിലപ്പോൾ മനസ്സിൽ ഉയരാറുണ്ട്. ഫുട്ബാളിൽ പ്രായം കൂടും. പുതിയ താരങ്ങൾ വരും. ടീമുകൾ മാറും. എന്നാൽ ഒരു രാജ്യത്തിന് ലോക വേദിയിൽ വ്യക്തിത്വം സമ്മാനിച്ച താരങ്ങളെ വെറും നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താനാകില്ല. 2026 ലോകകപ്പ് റൊണാൾഡോയുടെ അവസാന ലോകകപ്പ് വേദിയാകുമോ എന്ന് അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേര് ഒരു താരത്തിന്റെ പേരല്ല; ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾക്കും അഭിമാനത്തിനും രൂപം നൽകിയ ഒരു കാലഘട്ടത്തിന്റെ പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
