ബഹ്റൈനിൽ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രവാസികളായ മാതാപിതാക്കളുടെ ശിക്ഷ ശരിവെച്ച് കോടതി
text_fieldsപ്രതീകാത്മക ചിത്രം
മനാമ: മാതാപിതാക്കളുടെ ഗുരുതരമായ അശ്രദ്ധയെത്തുടർന്ന് മാസം തികയാതെ പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ ഫസ്റ്റ് ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. മൃതദേഹം അധികാരികളെ അറിയിക്കാതെ രഹസ്യമായി സംസ്കരിക്കാൻ സഹായിച്ച അമ്മയുടെ സുഹൃത്തിന് വിധിച്ച ഒരു വർഷത്തെ തടവുശിക്ഷയും കോടതി അംഗീകരിച്ചു.
നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചതിന് മൂന്ന് പ്രതികൾക്കും കോടതി ഒരു മാസം വീതം അധിക തടവ് വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ഉടൻ ഇവരെ നാടുകടത്തുമെന്നും കോടതി വ്യക്തമാക്കി. താമസ രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഗർഭകാലത്ത് ചികിത്സ തേടാൻ മടിച്ച യുവതി, കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബഹ്റൈനിലെ ഒരു അപ്പാർട്ട്മെന്റിലാണ് മാസം തികയാതെ പ്രസവിച്ചത്. ആറുമാസം ഗർഭിണിയായിരിക്കെ പ്രസവിച്ച യുവതി ആശുപത്രി സഹായം തേടാതെ സ്വന്തം നിലയിൽ പൊക്കിൾക്കൊടി മുറിച്ചുമാറ്റുകയായിരുന്നു.
ജനനസമയത്ത് കുഞ്ഞ് ജീവനോടെയുണ്ടായിരുന്നെങ്കിലും അടുത്ത ദിവസത്തോടെ ആരോഗ്യനില വഷളായി. എന്നാൽ കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ നൽകാൻ മാതാപിതാക്കൾ തയ്യാറായില്ല. ഇത് കുട്ടിയുടെ മരണത്തിന് ഇടയാക്കി. കുഞ്ഞിന്റെ മരണാന്തര വിവരങ്ങൾ നിയമപരമായ കാലാവധിക്കുള്ളിൽ അധികാരികളെ അറിയിക്കാതിരുന്ന പ്രതികൾ, അമ്മയുടെ സുഹൃത്തുമായി ചേർന്ന് മൃതദേഹം തങ്ങളുടെ താമസസ്ഥലത്തിന് സമീപം കുഴിച്ചുമൂടുകയായിരുന്നു. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും വൈദ്യസഹായം നൽകുന്നതിലും പരാജയപ്പെട്ട് നവജാത ശിശുവിനെ അവഗണിച്ചതിനാണ് പ്രവാസികളായ മാതാപിതാക്കൾക്കെതിരെ കോടതി ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

