എസ്.ഐ.ആറിൽ ആശങ്ക പ്രവാസി വോട്ടുകളിൽ കൂട്ടവെട്ടൽ വരുമോ...!
text_fieldsമനാമ: കേരളത്തിൽ തീവ്ര വോട്ടര്പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ ആരംഭിച്ചതോടെ പ്രവാസി വോട്ടർമാരിൽ ആശങ്ക. എസ്.ഐ.ആര് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ നാട്ടിൽ ഇല്ലാത്തത് പ്രവാസി വോട്ടർമാർക്ക് തിരിച്ചടിയാകും. വോട്ടർമാരുടെ വീട് സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) വോട്ടർമാരെ ഉറപ്പുവരുത്തി രേഖകളും ഫോറങ്ങളും പരിശോധിച്ച് പൂർത്തിയാക്കുന്ന സമഗ്രമായ പുനരവലോകന പ്രക്രിയയാണ് എസ്.ഐ.ആര്.
തുടർന്ന് നിയമസഭ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ കരട് വോട്ടർപട്ടിക തയാറാക്കും. കൂടുതൽ രേഖ ആവശ്യമുള്ളവർക്ക് ഇവർ നോട്ടീസ് അയക്കും. പിന്നീട് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയിൽ പരാതിയുണ്ടെങ്കിൽ ജില്ല കലക്ടർക്ക് അപ്പീൽ നൽകാം. പരിഹാരമായില്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറെ സമീപിക്കാം. വിദേശത്തുള്ളവർക്ക് ഈ പ്രക്രിയയിൽ എല്ലാം നേരിട്ട് ഇടപെടൽ അപ്രായോഗികമാണ്. ഇതുമായി ബന്ധപ്പെട്ട നോട്ടീസുകളോ അറിയിപ്പുകളോ സമയബന്ധിതമായി കൈപ്പറ്റാനും കഴിയില്ല. കുടുംബത്തോടെ വിദേശത്ത് കഴിയുന്ന നിരവധി പ്രവാസികളുമുണ്ട്.
പലരുടെയും നാട്ടിലെ വിലാസവും മാറാനും ഇടയുണ്ട്. പഴയ സഥലത്ത് വോട്ടും പുതിയ സഥലത്ത് താമസവുമുള്ള എത്രയോ പ്രവാസികൾ ഉണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാർഡ് പുതുക്കാത്തവരും ഉണ്ട്. ഇതോടെ നടപടികൾ പൂർത്തിയാക്കാത്ത പ്രവാസി വോട്ടർമാർ പൂർണമായ വെട്ടിനിരത്തലിന് ഇരയാകുമോ എന്നാണ് ആശങ്ക.
പ്രവാസികൾക്ക് നിരാശയുടെ വോട്ടുകാലം
നാട്ടിലെത്താതെ വോട്ടുചെയ്യാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്നത് പ്രവാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ്. വോട്ടർപട്ടികയിൽ പേരുള്ളവർക്ക് തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടെങ്കിൽ വോട്ടുചെയ്യാം എന്നതാണ് നിലവിലുള്ള ഏക മാർഗം.
വിദേശരാജ്യങ്ങളിൽ ഏകദേശം 1.35 കോടി ഇന്ത്യക്കാർ കഴിയുന്നതായാണ് കണക്ക്. ഇതിൽ ഭൂരിപക്ഷം പ്രവാസികളും ഗൾഫ് നാടുകളിലാണ്. നാട്ടിൽ എത്തി വോട്ടുചെയ്യുന്നവർ വളരെ ചുരുക്കവും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുള്ള 99,844 പ്രവാസികളിൽ 25,606 പേർ മാത്രമാണ് വോട്ടുചെയ്തത്. ഇതിൽ 25,534 വോട്ടും മലയാളികളുടേതായിരുന്നു. 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് 89,839 പ്രവാസി വോട്ടർമാരാണ് കേരളത്തിൽ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. 83,765 പുരുഷന്മാർ, 6,065 സ്ത്രീകൾ, ഒമ്പത് ട്രാൻസ്ജെൻഡർമാർ എന്നിങ്ങനെയാണ് കണക്ക്. ഇതിൽ ചുരുക്കം പേരാണ് നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
ഓൺലൈൻ സംവിധാനം ഒരുക്കണം
വോട്ടർപട്ടിക പുതുക്കൽ നടപടികളിൽ ഓൺലൈൻ സംവിധാനം ഒരുക്കണമെന്നതാണ് പ്രവാസികളുടെ പ്രധാന ആവശ്യം. നാട്ടിൽ ഇല്ലാത്ത പ്രവാസികൾക്ക് ഇതുവഴി രേഖകൾ സമർപ്പിക്കാനാകും. അറിയിപ്പുകളും മറ്റും അതത് സമയത്ത് കൈമാറുക, പരാതികൾ പരിഹരിക്കുന്നതിന് ഓൺലൈൻ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രവാസികൾ മുന്നോട്ടുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

