കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ശക്തം
text_fieldsമനാമ: കുട്ടികളുടെ സുരക്ഷ മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ബഹ്‌റൈനിൽ ശക്തമാകുന്നു. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് നിരോധിക്കണമെന്ന ശൂറ കൗൺസിലിന്റെ നിർദ്ദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്.
എന്നാൽ പൂർണ്ണമായ നിരോധനം പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും സ്വകാര്യതയെ ബാധിക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. ഒക്ടോബറിൽ പാർലമെന്റ് വീണ്ടും ചേരുമ്പോൾ ഈ വിഷയം ചർച്ചയാകും. ഓസ്‌ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിക്കുന്നതിനേക്കാൾ നല്ലത് കുട്ടികളെ ഡിജിറ്റൽ സാക്ഷരത പഠിപ്പിക്കുകയാണെന്ന് നല്ലെതെന്നാണ് വിദഗ്ധാഭിപ്രായം.
കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം സാങ്കേതികവിദ്യ വിവേകത്തോടെ ഉപയോഗിക്കാനുള്ള കഴിവ് അവരിൽ വളർത്തേണ്ടതുണ്ട്. സ്കൂളുകൾ നൽകുന്ന ഡിജിറ്റൽ ബോധവൽക്കരണം വീട്ടിലും തുടരണമെന്നും അവർ ഓർമ്മിപ്പിച്ചു.
ആരോഗ്യപരമായ വെല്ലുവിളികൾ
കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, മാനസിക സമ്മർദ്ദം എന്നിവയാണ് ഇതിൽ പ്രധാനം. കുട്ടികളിൽ മെലറ്റോണിൻ ഹോർമോണിന്റെ പ്രവർത്തനത്തെ ഡിജിറ്റൽ കണ്ടന്റുകൾ തടസ്സപ്പെടുത്തുന്നുണ്ടെന്നും ഇത് അവരുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും പീഡിയാട്രിക് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിക്കുന്നത് കുട്ടികളുടെ സാമൂഹിക ജീവിതത്തെ ബാധിക്കുമെന്നും എന്നാൽ ഇതിനൊരു സന്തുലിതമായ നിയന്ത്രണം അനിവാര്യമാണെന്നുമാണ് വിദ്യാർത്ഥി പ്രതിനിധികളുടെ അഭിപ്രായം. സാങ്കേതികവിദ്യയുടെ ഗുണങ്ങൾക്കൊപ്പം തന്നെ അതിന്റെ അപകടങ്ങളെക്കുറിച്ചും കുട്ടികൾക്ക് കൃത്യമായ അവബോധം നൽകുകയെന്നതാണ് ബഹ്‌റൈൻ മുന്നോട്ടുവെക്കുന്ന പ്രധാന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

