പ്രവാസികളോടുള്ള കരുതൽ: ഭരണാധികാരികൾക്ക് നന്ദി പറഞ്ഞ് എം.എ. യൂസുഫലി
text_fieldsബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്യുന്നു
മനാമ: കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യക്കാരടക്കമുള്ള മുഴുവൻ പ്രവാസികളെയും സ്വദേശികൾക്കൊപ്പം ചേർത്തുപിടിച്ച് ബഹ്റൈൻ ഭരണാധികാരികൾ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ വിഷമങ്ങളും പ്രയാസങ്ങളും സഹിച്ച കോവിഡ് കാലഘട്ടമാണ് കഴിഞ്ഞുപോയത്. വാക്സിനും മരുന്നും മറ്റ് എല്ലാവിധ സംവിധാനങ്ങളുമൊരുക്കി മഹാമാരിക്കാലത്ത് മുഴുവൻ ജനങ്ങളെയും ഭരണാധികാരികൾ സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഗതികളെയും അശരണരെയും സഹായിക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള സന്ദേശമാണ് ഓണം നൽകുന്നത്. ബഹ്റൈൻ കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് ദുരിതങ്ങളിൽ അഭയകേന്ദ്രമാവുന്നു എന്നത് തനിക്കേറെ സന്തോഷം നൽകുന്നു.
മിഡിലീസ്റ്റിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രമായി ബഹ്റൈൻ കേരളീയ സമാജം മാറിയിരിക്കുന്നുവെന്നും സമാജം ഭരണസമിതിക്ക് സാമൂഹികവും സാംസ്കാരികവുമായ പ്രൗഢി നിലനിർത്താൻ സാധിക്കുന്നതിൽ അഭിനന്ദിക്കുന്നതായും എം.എ. യൂസുഫലി പറഞ്ഞു. ഓണാഘോഷങ്ങളുടെ വൈവിധ്യവും സാംസ്കാരിക തനിമയും ചോരാതെ പുനഃസൃഷ്ടിക്കാൻ ബഹ്റൈൻ കേരളീയ സമാജത്തിന് സാധിക്കുന്നതായും ഓണത്തെയും മലയാളികളെയും അടുത്തറിയാൻ സമാജം സഹായിച്ചു എന്നും ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.
എം.എ. യൂസുഫലി ഇന്ത്യൻ സമൂഹത്തിനും വിശിഷ്യ കേരളീയ സമൂഹത്തിനും നൽകുന്ന സംഭാവനകൾ അതുല്യമാണെന്നും ഗൾഫ് രാഷ്ട്രങ്ങളെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന പാലമായ അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സമാനതകളില്ലെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ സാമൂഹിക ക്ഷേമ മന്ത്രി ഉസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ മുഖ്യാതിഥിയായി. ഓരോ വർഷത്തെയും ഓണാഘോഷങ്ങൾ മികച്ചതാക്കാൻ മലയാളി സമൂഹവും ബഹ്റൈൻ ഭരണകൂടവും നൽകുന്ന സഹായങ്ങളെ നന്ദിയോടെ സ്മരിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. തുടർന്ന് നടന്ന ഗാനമേളയിൽ പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്ര, രൂപ രേവതി, നിഷാദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.