വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കും
text_fieldsമനാമ: കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് ബന്ധപ്പെട്ട മന്ത്രാലയം വിശദീകരിച്ചു. മഴ മൂലം കേടുവന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എത്രയും വേഗം അറ്റകുറ്റപ്പണി നടത്താനും നിര്‍ദേശിച്ചു. അറ്റകുറ്റപ്പണികള്‍ ആവശ്യമായ സ്കൂളുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി തയാറാക്കാനും പ്രഥമ പരിഗണന നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
സ്കൂള്‍ പഠന സമയത്ത് ശക്തമായ മഴയുണ്ടാവുകയാണെങ്കില്‍ ക്ലാസ് തുടരുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ഉചിത നടപടി സ്വീകരിക്കുകയും ചെയ്യാനും നിര്‍ദേശം നല്കി. ഹമദ് രാജാവിെൻറ പേരില്‍ റോമിലെ സാപെന്‍സ യൂനിവേഴ്സിറ്റിയില്‍ ആരംഭിച്ച മതാന്തര സംവാദ പഠന ചെയര്‍ ആരംഭിച്ചതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. സഹവര്‍ത്തിത്വവും സമാധാനവും സാധ്യമാക്കുന്നതിന് മതങ്ങള്‍ക്കിടയിലുള്ള ആശയ സംവാദം വഴിയൊരുക്കുമെന്നതാണ് ബഹ്റൈന്‍ കാഴ്ചപ്പാട്. എല്ലാ മതസമൂഹങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നതാണ് ബഹ്റൈന്‍ പാരമ്പര്യം. ഈ സംസ്കാരം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും ചെയര്‍ സ്ഥാപിച്ചത് വഴി സാധ്യമാകുമെന്നും കാബിനറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര എയര്ഷോ 2018 വിജയകരമായി സംഘടിപ്പിക്കാന്‍ സാധിക്കുമെന്നും കൂടുതല്‍ സന്ദര്‍ശകരുണ്ടാകുമെന്നും കാബിനറ്റ് വിലയിരുത്തി. എയര്ഷോ സംഘാടകര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും മന്ത്രിസഭ അഭിവാദ്യമര്‍പ്പിച്ചു.
ഇത്തരം വലിയ എക്സിബിഷനുകള്‍ സംഘടിപ്പിക്കാന്‍ ബഹ്റൈന്‍ സാധിച്ചത് പ്രതീക്ഷയുണര്‍ത്തുന്നതാണ്. സാമ്പത്തിക, വിനോദ സഞ്ചാര, നിക്ഷേപ മേഖലകളില്‍ ഇതിെൻറ പ്രതിഫലനമുണ്ടാകുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് സ്വകാര്യ യൂണിവേഴ്സിറ്റികള്‍ വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ കഴിവുകളുള്ളവരെ തൊഴില്‍ വിപണിയിലേക്ക് എത്തിക്കുന്നതില്‍ ഇവയുടെ പങ്ക് വലുതാണ്. എ.എം.എ ഇൻറര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ സനദ് ദാനച്ചടങ്ങ് പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം വിദ്യാഭ്യാസ മേഖലയിലെ രാജ്യത്തിന്‍െറ കുതിപ്പിനെക്കുറിച്ച് വിലയിരുത്തിയത്. മഴക്കെടുതി നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ് വിഭാഗം എന്നിവയുടെ ഇടപെടലുകളൂം സേവനങ്ങളും ജനങ്ങള്‍ക്ക് ഏറെ ഗുണകരമായതായി കാബിനറ്റ് വിലയിരുത്തി.
മഴക്കെടുതി നേരിട്ട വര്‍ക്കുള്ള സഹായം നല്‍കുന്നതിനുള്ള പദ്ധതി തയാറാക്കാനും തീരുമാനിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ പൊതുമരാമത്ത്^മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി വിശദീകരിച്ചു. തൊഴില്‍ നിയമം ലംഘിച്ചതിെൻറ പേരില്‍ സ്വകാര്യ മേഖലയില്‍ നിന്ന് ഈടാക്കുന്ന പിഴ സംഖ്യ വിദേശ തൊഴിലുടമകളുടെയും തൊഴിലാളികളുടെ ബോധവല്‍ക്കരണത്തിന് ചെലവഴിക്കാന്‍ തീരുമാനിച്ചു. കൂടാതെ തൊഴിലന്വേഷകര്‍ക്കായി തൊഴില്‍ മേളകളും ശില്പശാലകളും സംഘടിപ്പിക്കാനും ഇത് ഉപയോഗപ്പെടുത്തും. വിദേശ തൊഴിലാളികളുടെ പിരിച്ചു വിടലും അവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചില കേസുകള്‍ പരിഹരിക്കുന്നതിനും സര്‍വീസ് സംഖ്യ നല്‍കുന്നതിനും ഇതില്‍ നിന്നുള്ള വരുമാനംഉപയോഗപ്പെടുത്താന് നിര്‍ദേശിക്കുകയും തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തെ ഇതിന് ചുമതല നല്‍കുകയും ചെയ്തു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.