ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി; മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി
text_fieldsമനാമ: ബഹ്‌റൈനും ബ്രിട്ടനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സുരക്ഷയും സാമ്പത്തിക സ്ഥിതിഗതികളും ഇരുനേതാക്കളും ചർച്ച ചെയ്തു. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, സാമ്പത്തികം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നേതാക്കൾ വിലയിരുത്തി. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ബഹ്‌റൈൻ-ബ്രിട്ടൻ സൗഹൃദത്തിന്റെ കരുത്ത് രാജാവ് എടുത്തുപറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം ഈ ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്ന് അദ്ദേഹം കുറിച്ചു.
അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാറിന് ശേഷം ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള കൂടിയാലോചനകൾ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ബ്രിട്ടൻ നൽകുന്ന പിന്തുണയെ രാജാവ് അഭിനന്ദിച്ചു. ബഹ്‌റൈനിലെ വികസന പ്രവർത്തനങ്ങളിൽ ബ്രിട്ടീഷ് സമൂഹം നൽകുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.
മേഖലയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ ബഹ്‌റൈൻ വഹിക്കുന്ന സുപ്രധാന പങ്കിനെ കീർ സ്റ്റാർമർ പ്രശംസിച്ചു. നിലവിലെ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ലോകത്തിന്റെയും മേഖലയുടെയും സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കി. ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030ന് അനുസൃതമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വരും നാളുകളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

