ബഹ്റൈൻ പരസ്യ നിയമം; കടുത്ത ശിക്ഷക്കും നിയന്ത്രണങ്ങൾക്കുമുള്ള ബിൽ ശൂറാ കൗൺസിലിൽ
text_fieldsമനാമ: രാജ്യത്തെ പരസ്യങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമാക്കാനും നിയമലംഘനങ്ങൾക്കുള്ള പിഴ ഗണ്യമായി വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ കരട് നിയമം ശൂറാ കൗൺസിലിന്റെ ഞായറാഴ്ചത്തെ പ്രതിവാര സെഷനിൽ ചർച്ചക്ക് വെക്കും. പൊതു യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് അഫയേഴ്സ് കമ്മിറ്റി അംഗീകരിച്ച ഈ ബിൽ, 1973ലെ പരസ്യനിയമത്തിലെ നിരവധി വ്യവസ്ഥകളാണ് ഭേദഗതി ചെയ്യുന്നത്.
ലൈസൻസില്ലാത്ത പരസ്യങ്ങൾ, തെറ്റായ പെർമിറ്റ് അപേക്ഷകൾ, ഇൻസ്പെക്ടർമാരെ തടസ്സപ്പെടുത്തൽ എന്നിവക്കെല്ലാം കടുത്ത ശിക്ഷകളാണ് പുതിയ നിയമം മുന്നോട്ട് വെക്കുന്നത്. ഡിജിറ്റൽ, ലൈറ്റ് അധിഷ്ഠിത ഡിസ്പ്ലേകൾ ഉൾപ്പെടെയുള്ള ആധുനിക പരസ്യരീതികളെക്കൂടി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നു. 1973ലെ നിയമത്തിൽ ഇവ ഉൾപ്പെട്ടിരുന്നില്ല. അതിവേഗം വളരുന്ന ഈ മേഖലയെ നിയന്ത്രിക്കാൻ മുനിസിപ്പാലിറ്റീസ് ആൻഡ് അഗ്രികൾചർ അഫയേഴ്സ് മന്ത്രാലയത്തിന് അധികാരം ലഭിക്കും. നിയമം ലംഘിക്കുന്നവർക്ക് 1000 ദിനാർ മുതൽ 20000 ദിനാർ വരെ പിഴയും തടവും ശിക്ഷയായി ലഭിക്കാം.
ലൈസൻസില്ലാതെ പരസ്യം ചെയ്യുക, ലൈസൻസിനുള്ള വ്യവസ്ഥകൾ ലംഘിക്കുക, പെർമിറ്റ് നേടുന്നതിന് തെറ്റായ വിവരങ്ങൾ നൽകുക, മുനിസിപ്പൽ ഇൻസ്പെക്ടർമാരെ തടസ്സപ്പെടുത്തുകയോ രേഖകൾ തടഞ്ഞുവെക്കുകയോ ചെയ്യുക എന്നിവയാണ് പ്രധാന നിയമ ലംഘനങ്ങൾ. നിയമം ലംഘിച്ചവരുടെ സ്വന്തം ചെലവിൽ കുറ്റകരമായ പരസ്യം നീക്കം ചെയ്യാനും സ്ഥലം പഴയ അവസ്ഥയിലാക്കാനും കോടതികൾ ഉത്തരവിടാൻ ബാധ്യസ്ഥരാണ്. ലൈസൻസുള്ള പരസ്യങ്ങൾ നശിപ്പിക്കുകയോ വികൃതമാക്കുകയോ ചെയ്യുന്നവർക്കുള്ള പിഴ 50 ദിനാറിൽ നിന്ന് 1000 ദിനാർ വരെയായി ഉയർത്തി.
കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് ഹസൻ പറയുന്നതനുസരിച്ച്, 1973ലെ നിയമത്തിന്റെ പരിധിക്ക് അതീതമായി പരസ്യമേഖല വളർന്നതിനാൽ ഈ ഭേദഗതികൾ അനിവാര്യമാണ്. പൊതുസുരക്ഷ ഉറപ്പാക്കാനും രാജ്യത്തിന്റെ ദൃശ്യപരമായ പരിസ്ഥിതി സംരക്ഷിക്കാനും പുതിയ ശിക്ഷാനടപടികൾ ഒരു ശക്തമായ പ്രതിരോധമായി വർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

