വേനൽക്കാലത്ത് ദീർഘദൂര യാത്രകൾ ഒഴിവാക്കി ബഹ്‌റൈൻ സഞ്ചാരികൾ
text_fieldsമനാമ: പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് വേനൽകാലങ്ങളിൽ ബഹ്‌റൈനികൾ തങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റി ചിന്തിക്കുന്നതായി ട്രാവൽ വിദഗ്ധർ. ദീർഘദൂര യാത്രകൾ ഒഴിവാക്കി സുരക്ഷിതവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ കേന്ദ്രങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഇതുകാരണം യൂറോപ്പിലേക്കും കിഴക്കൻ ഏഷ്യയിലേക്കുമുള്ള യാത്രാ ഡിമാൻഡിൽ ഏകദേശം 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
ഇതിനു പകരമായി, ഒമാനിലെ സലാല, സൗദി അറേബ്യയിലെ അസീർ, അബഹ, ജിസാൻ, നജ്‌റാൻ, അൽ ബഹ തുടങ്ങിയ പ്രദേശങ്ങൾ ബഹ്‌റൈൻ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. കാക്കസസ് മേഖലയിലെ അസർബൈജാൻ, ജോർജിയ, മധ്യേഷ്യയിലെ ഉസ്ബക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. വിസ നടപടികളുടെ എളുപ്പവും കാലാവസ്ഥയിലെ പ്രത്യേകതകളും കണക്കിലെടുത്ത് ബോസ്നിയ, ഹെർസഗോവിന, അൽബേനിയ തുടങ്ങിയ രാജ്യങ്ങളും ഈ വർഷം വലിയ തോതിൽ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാനും പുതിയ അനുഭവങ്ങൾ പകരാനും ട്രാവൽ ഓഫീസുകൾ ഇപ്പോൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ യാത്ര മുടങ്ങുകയാണെങ്കിൽ മുഴുവൻ തുകയും തിരികെ ലഭിക്കുന്ന രീതിയിലുള്ള ഫ്ലെക്സിബിൾ ബുക്കിംഗ് സൗകര്യങ്ങളും ഏജൻസികൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തന ചെലവുകൾ വർദ്ധിച്ചതിനെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്കുകളിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പല വിമാനക്കമ്പനികളും ടിക്കറ്റ് ഒന്നിന് 50 ഡോളർ വരെ അധിക ഫീസ് ഈടാക്കുമ്പോൾ, മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടൽ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നത് സഞ്ചാരികൾക്ക് ആശ്വാസകരമാണ്.
കേവലം ടിക്കറ്റ് ബുക്കിംഗിന് അപ്പുറം പ്രാദേശികമായ അനുഭവങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തി സമഗ്രമായ യാത്രാ പദ്ധതികൾ തയ്യാറാക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. യാത്ര എന്നത് കേവലം ആഡംബരമല്ലെന്നും മറിച്ച് മനുഷ്യന്റെ ആവശ്യമാണെന്നും, ഈ സാഹചര്യങ്ങൾക്കിടയിലും ആളുകൾ പുതിയ സ്ഥലങ്ങൾ കണ്ടെത്താനും അനുഭവങ്ങൾ നേടാനും താൽപ്പര്യപ്പെടുന്നുണ്ടെന്നും ട്രാവൽ വിദഗ്ധർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

