അമേരിക്ക-ഇറാൻ സമാധാന ചർച്ചകളെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ
text_fieldsമനാമ: അമേരിക്കയും ഇറാനും തമ്മിൽ രൂപീകരിച്ച ധാരണാപത്രത്തെയും, തുടരുന്ന ചർച്ചകൾകളെയും, വെടിനിർത്തലിനുള്ള നീക്കങ്ങളെയും സ്വാഗതം ചെയ്ത് ബഹ്‌റൈൻ. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും പരസ്പര വിശ്വാസം വളർത്തുന്നതിനുമുള്ള സുപ്രധാനമായ ചുവടുവെപ്പാണ് ഇതെന്നും, ഇത് മേഖലയിലെ സുരക്ഷയും സ്ഥിരതയും ശാശ്വത സമാധാനവും ഉറപ്പുവരുത്തുന്നതിന് വഴിയൊരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള ഏതൊരു അന്തിമ സമാധാന കരാറിലും ഇറാൻ അന്താരാഷ്ട്ര നിയമങ്ങളും അയൽരാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിൻ്റെ നിയമങ്ങളും പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുന്നതിനൊപ്പം ഹുർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇറാൻ തയ്യാറാകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലാ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന പരിശ്രമങ്ങളെ ബഹ്‌റൈൻ അഭിനന്ദിച്ചു. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ലഘൂകരിക്കുന്നതിനും ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനും പാക്കിസ്താൻ നടത്തിയ മധ്യസ്ഥതയെയും മന്ത്രാലയം പ്രത്യേകം പ്രശംസിച്ചു. മേഖലയിൽ നീതിയുക്തവും സമഗ്രവും സുസ്ഥിരവുമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ബഹ്‌റൈൻ പിന്തുണ നൽകുമെന്ന് മന്ത്രാലയം ആവർത്തിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ അംഗം എന്ന നിലയിലും ഗൾഫ് സഹകരണ കൗൺസിലിന്റെ നിലവിലെ പ്രസിഡന്റ് എന്ന നിലയിലും, അന്താരാഷ്ട്ര നിയമങ്ങളും സമാധാനവും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

