ഫലസ്തീൻ സംരക്ഷണം; സംയുക്ത അറബ് ഉച്ചകോടിക്ക് പിന്തുണയുമായി ബഹ്റൈൻ
text_fieldsവടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ഫലസ്തീനികൾ പാത്രങ്ങളിൽ വെള്ളം നിറക്കുന്നു
മനാമ: ഫലസ്തീൻ സംരക്ഷണത്തിനായി സംയുക്ത അറബ് ഉച്ചകോടിക്ക് പിന്തുണയുമായി ബഹ്റൈൻ. മിഡിൽ ഈസ്റ്റിലെ സമാധാന അന്തരീക്ഷം കൈവരിക്കുക, സംഘർഷം കുറക്കുക, ഗസ്സയിൽ വെടിനിർത്തൽ നിലനിർത്തുക, പൗരന്മാർക്ക് മാനുഷിക സഹായം അടിയന്തരമായി ലഭ്യമാക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നിവ ചൂണ്ടിക്കാട്ടിയ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഉച്ചകോടിയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി.
ഈജിപ്തിലെ കൈറോയിൽ സംയുക്ത ഉച്ചകോടി ചേരണമെന്ന അറബ് രാജ്യങ്ങളുടെ ആലോചനകളെ പിന്തുണക്കുന്നുവെന്നും ഫലസ്തീൻ വിഷയത്തിൽ അറബ് നിലപാട് ഉറച്ചതും ഐക്യമുള്ളതുമാണെന്നും റാശിദ് അൽ സയാനി വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുക, പൂർണ പരമാധികാരമുള്ള ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിർമിക്കുക എന്നിവയാണ് പ്രാദേശിക സ്ഥിരത കൈവരിക്കാനുള്ള മാർഗമെന്നും അദ്ദേഹം പ്രതിപാദിച്ചു.
മിഡിൽ ഈസ്റ്റിലെ സമീപകാലങ്ങളിൽ നടന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ കൂടിയാലോചനക്ക് വേദിയൊരുക്കുക എന്നതാണ് നിർദിഷ്ട അറബ് ഉച്ചകോടിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ബഹ്റൈനിൽ നടന്ന 33ാാമത് അറബ് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച ഹമദ് രാജാവ് സംയുക്ത ഉച്ചകോടിയുടെ ആവശ്യം ഉന്നയിച്ചിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന് പൂർണ അംഗീകാരം നൽകുകയും ഐക്യരാഷ്ട്രസഭയിൽ അംഗത്വം നൽകുകയും വേണം.
മേഖലയിൽ സംഘർഷങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ സേവനങ്ങൾ നൽകാൻ പ്രത്യേക പദ്ധതി വേണം. അനുരഞ്ജന സമീപനത്തിലൂടെയും ഗൗരവമായ രാഷ്ട്രീയ സംവാദത്തിലൂടെയും ഇത് സാധ്യമാക്കണം. സാമ്പത്തികം, സാങ്കേതിക വിദ്യ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ അറബ് സഹകരണം വർധിപ്പിക്കണം. മേഖലയുടെ സുസ്ഥിരതയും വികസനവും ഉറപ്പാക്കാനുള്ള നിരവധി പദ്ധതികളും ഹമദ് രാജാവ് ഉച്ചകോടിയിൽ നിർദേശിച്ചിരുന്നു.
ഫലസ്തീനികൾ ഗസ്സ വിട്ടുപോകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തെ എതിർക്കുന്നെന്നും അതിനുള്ള ഐക്യനിലപാടുകൾക്ക് മറ്റ് അറബ് രാജ്യങ്ങൾ സഹകരിച്ചിട്ടുണ്ടെന്നും ഈജിപ്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുൽ ആത്വി 11 രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുമായി ഈ വിഷയം ഉന്നയിച്ച് ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് മാറ്റിപ്പാർപ്പിക്കാനുള്ള എല്ലാ നീക്കങ്ങളെയും നിരസിക്കുന്നതാണ് അറബ് നിലപാടെന്നും ഈജിപ്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

