ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാൻ ആക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ
text_fieldsമനാമ: ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാൻ വീണ്ടും നടത്തിയ മിസൈൽ ആക്രമണങ്ങളെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും, എന്നാൽ രാജ്യത്തിന്റെ സംയമനത്തെ ദൗർബല്യമായി കാണേണ്ടെന്നും മന്ത്രാലയം കർശനമായി മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ പരമാധികാരവും, സുരക്ഷയും, ജനങ്ങളെ സംരക്ഷിക്കുക എന്നതും വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. സുഹൃദ് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ രാജ്യസുരക്ഷയ്ക്കായി ഏത് നിയമപരമായ നടപടിയും സ്വീകരിക്കാൻ ബഹ്‌റൈൻ തയ്യാറാണെന്നും, സമാധാനവും സഹകരണവും തിരഞ്ഞെടുക്കണോ അതോ ഒറ്റപ്പെടലിലേക്ക് നീങ്ങണോ എന്ന് തീരുമാനിക്കേണ്ടത് ആക്രമണം നടത്തുന്നവർ തന്നെയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുലർച്ചെ ഏഴ് ബാലിസ്റ്റിക് മിസൈലുകളാണ് ഇരു രാജ്യങ്ങൾക്കും നേരെ തൊടുത്തുവിട്ടത്. എന്നാൽ, അതീവ ജാഗ്രത പുലർത്തിയ ഇരു രാജ്യങ്ങളുടെയും സായുധ സേന ഈ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചു. ഈ നടപടി ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന് നേരെയുള്ള നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണിത്. യു.എൻ സുരക്ഷാ കൗൺസിലിന്റെ 2817 (2026) പ്രമേയത്തെപ്പോലും അവഗണിച്ചുകൊണ്ട് ഇറാൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഗൾഫ് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും വലിയ ഭീഷണിയിലാക്കുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അക്രമത്തെ എതിർക്കാനും ജീവൻ സംരക്ഷിക്കാനും ആഹ്വാനം ചെയ്യുന്ന ഇസ്‌ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം പ്രവൃത്തികൾ. മിസൈലുകളും ഡ്രോണുകളും കൊണ്ടല്ല സുരക്ഷ കെട്ടിപ്പടുക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച മന്ത്രാലയം, ഇത്തരം പ്രകോപനപരമായ നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ ഇറാനോട് ആവശ്യപ്പെട്ടു.
ഹുർമുസ് കടലിടുക്ക് യാതൊരു തടസ്സവുമില്ലാതെയും നിബന്ധനകളില്ലാതെയും തുറന്നു നൽകണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും ഇറാനോട് മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, സമുദ്രത്തിൽ നിക്ഷേപിച്ചിട്ടുള്ള മൈനുകൾ എവിടെയാണെന്ന് വെളിപ്പെടുത്താനും അവ നീക്കം ചെയ്യാൻ സഹകരിക്കാനും സിവിലിയൻ കപ്പലുകളുടെ സുരക്ഷിത സഞ്ചാരത്തിനായി മാനുഷിക പാത തുറക്കാനും ഇറാൻ തയ്യാറാകണം. കുടുങ്ങിക്കിടക്കുന്ന ഇരുപതിനായിരത്തിലധികം നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

