ബഹ്‌റൈനിൽ നിയമലംഘനം നടത്തിയ വ്യാപാര സ്ഥാപനം അടച്ചുപൂട്ടി
text_fieldsഅധികൃതർ പരിശോധനക്കിടെ
മനാമ: കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും വിധം വിലയിൽ കൃത്രിമം കാണിക്കുകയും ചെയ്തതിന് ബഹ്‌റൈനിൽ ഒരു വ്യാപാര സ്ഥാപനം വ്യവസായ-വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും വാണിജ്യ ചട്ടങ്ങളും ലംഘിച്ചതിനെത്തുടർന്നാണ് അധികൃതരുടെ കർശന നടപടി.
രാജ്യത്തെ വിപണികളിൽ നടപ്പിലാക്കി വരുന്ന പതിവ് പരിശോധനകളുടെ ഭാഗമായി മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങളും വിൽക്കുന്നത് പൊതുജനാരോഗ്യത്തിന് നേരിട്ട് ഭീഷണിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉൽപ്പന്നങ്ങളുടെ വില കൃത്യമായി രേഖപ്പെടുത്തുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതും ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.
സാധനം വാങ്ങുന്നതിന് മുൻപ് കൃത്യമായ വില അറിയാൻ ഉപഭോക്താക്കൾക്ക് കഴിയാത്ത സാഹചര്യം ഇവിടെയുണ്ടായിരുന്നു. വാണിജ്യ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു. വിപണിയിലെ ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴിയോ 'തവാസുൽ' പ്ലാറ്റ്‌ഫോം വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

