വേനൽ ചൂടിൽ വെന്തുരുകി ബഹ്‌റൈൻ; വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 45 ഡിഗ്രി സെൽഷ്യസ്
text_fieldsമനാമ: ബഹ്‌റൈനിൽ വേനൽച്ചൂട് കടുക്കുന്നു. വെള്ളിയാഴ്ച ഈ വാരത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 45 ഡിഗ്രി സെൽഷ്യസ് രാജ്യത്ത് രേഖപ്പെടുത്തി. മുൻ ദിവസങ്ങളിൽ 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയായിരുന്ന താപനിലയാണ് വെള്ളിയാഴ്ചയോടെ കടുത്ത വേനൽച്ചൂടിലേക്ക് ഉയർന്നതെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിൽ താരതമ്യേന കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസായിരുന്നു.
ശനിയാഴ്ചയോടെ പ്രാദേശികമായി ‘അൽ ബറാഹ്’ അല്ലെങ്കിൽ ‘അൽ ബവാരിഹ്’ എന്നറിയപ്പെടുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങിയത് കടുത്ത ചൂടിന് നേരിയ ആശ്വാസമായിട്ടുണ്ട്. ഇതോടെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.
മണിക്കൂറിൽ 12 മുതൽ 17 നോട്ട്സ് വേഗതയിൽ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ 20 മുതൽ 25 നോട്ട്സ് വരെ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കനത്ത കാറ്റ് കാരണം തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. താപനിലയിൽ കുറവുണ്ടായെങ്കിലും പകൽ സമയങ്ങളിൽ വരണ്ടതും ശക്തവുമായ കാറ്റോടുകൂടിയ ചൂടുള്ള കാലാവസ്ഥ തുടരും.
സമാനമായ കാലാവസ്ഥാ വ്യതിയാനം വാരാന്ത്യത്തിലും തുടരുമെന്നാണ് പ്രവചനം. ഗൾഫ് മേഖലയിൽ വേനൽക്കാലത്തിന്റെ തുടക്കത്തിൽ അനുഭവപ്പെടാറുള്ള സാധാരണ പ്രതിഭാസമാണ് ‘അൽ ബറാഹ്’ കാറ്റ്. ഇത് അന്തരീക്ഷ താപനില കുറയ്ക്കാൻ സഹായിക്കുമെങ്കിലും പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും കാരണമാകാറുണ്ട്.
തുറന്ന പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും ഇടവിട്ട് പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. കടലിൽ തിരമാലകൾ തീരപ്രദേശങ്ങളിൽ 1 മുതൽ 3 അടി വരെയും ഉൾക്കടലിൽ 3 മുതൽ 6 അടി വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും കടുത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

