ബഹ്റൈനിൽ രണ്ട് ദിവസങ്ങളിലായി നാലുപേർ മരിച്ചു
text_fieldsമനാമ: ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 495 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗ നിരക്കാണ് ഇത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗനിരക്ക് തുടർച്ചയായി ഉയരുകയാണ്. കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നതാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ പ്രധാന കാരണം.
അതേസമയം, ഞായറാഴ്ച രോഗമുക്തി നിരക്കിലും വൻ വർധനയുണ്ടായത് ആശ്വാസകരമാണ്. 847 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 6,673 ആയി ഉയർന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി നാലുപേർ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരണം 19 ആയി. ഇവരിൽ ആറുപേർ പ്രവാസികളാണ്. 88ഉം 59ഉം 70ഉം വയസ്സുള്ള സ്വദേശികളും 42 വയസ്സുള്ള പ്രവാസിയുമാണ് മരിച്ചത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 341 പേർ പ്രവാസികളാണ്. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 300ന് മുകളിലാണ് പ്രതിദിന രോഗബാധിതർ. മേയ് 30ന് 344, മേയ് 29ന് 397, മേയ് 28ന് 360, മേയ് 27ന് 326 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,288 പേർക്കാണ്. ഇവരിൽ 4,597 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ഇവരിൽ പതിമൂന്ന് പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ നല്ലൊരു ഭാഗവും പ്രവാസികളാണ്. ലേബർ ക്യാമ്പുകളിൽ തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്നതാണ് രോഗപ്പകർച്ചക്ക് പ്രധാന കാരണം. ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചുവരികയാണ്. ഇതിനകം 8,011 തൊഴിലാളികൾക്ക് താൽക്കാലിക താമസ സ്ഥലം ഒരുക്കിയതായി തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.