പ്രവാസികൾ കൈകോർത്തു: നാടണയാൻ കഴിയുമെന്ന പ്രതീക്ഷയിൽ അലോഷ്യസ്
text_fieldsമനാമ: റാസ്റുമാനിലെ ഇടുങ്ങിയ ഒരു മുറിയിൽ കഴിയുന്ന അലോഷ്യസ് എന്ന വയോധികെൻറ കണ്ണുകളിൽ ഇപ്പോൾ പ്രതീക്ഷയുടെ തിളക്കമുണ്ട്. ഏറെക്കാലത്തെ ആഗ്രഹം ഇനിയെങ്കിലും സഫലമായേക്കും എന്നാണ് ഇദ്ദേഹത്തിെൻറ പ്രത്യാശ.കേട്ടാൽ ലളിതമെന്ന് തോന്നുന്ന ഒരാഗ്രഹം മാത്രമാണ് അലോഷ്യസിനുള്ളത്. നാട്ടിലേക്ക് തിരിച്ചുപോയി ജീവിതത്തിെൻറ ശിഷ്ടകാലമെങ്കിലും കൂടപ്പിറപ്പുകളുടെ കൂടെ കഴിയണം. പക്ഷെ ഈ മോഹം എത്ര ശ്രമിച്ചിട്ടും മറികടക്കാൻ കഴിയാത്ത കടമ്പയായി മാറിയ സാഹചര്യമാണ് ഇദ്ദേഹത്തിേൻറത്. അതിജീവനത്തിെൻറ വഴികൾ തേടി ആരംഭിച്ച ബിസിനസ് സംരംഭം 3500 ദിനാറോളമുള്ള കടബാധ്യതയായി പരിണമിച്ചതാണ് കൊല്ലം ജില്ലയിലെ കടവൂർ സ്വദേശിയായ അലോഷ്യസിന് വിനയായത്.
32 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം ആദ്യം ഒരു ക്ലീനിംഗ് കമ്പനിയിലാണ് ജോലിയെടുത്തത്. ആറു വർഷം മുമ്പ് വടകര സ്വദേശിയെയും കൂട്ടി കോൺട്രാക്റ്റിങ് കമ്പനി തുടങ്ങി. തുടക്കത്തിൽ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിലും പാർട്ണർ കട ബാധ്യതയുണ്ടാക്കിയ ശേഷം നാട്ടിൽ പോയി തിരിച്ചു വരാതിരുന്നത് നടത്തിപ്പിനെ ബാധിച്ചു. സ്പോൺസർ കമ്പനി ഏറ്റെടുക്കുകയും പിന്നീട് സ്ഥാപനം പൂട്ടിപ്പോവുകയും ചെയ്തു. തെൻറ ഉത്തരവാദിത്തത്തിൽ വാങ്ങിയ സാധനങ്ങളുടെ ബിൽ അടക്കാത്തത്തിെൻറ പേരിൽ അലോഷ്യസ് പ്രതിയായി നിരവധി കേസുകളുണ്ടായി. പ്രമേഹവും രക്തസമ്മർദവുമടക്കമുള്ള രോഗങ്ങൾ കാരണം അവശനായതിനാൽ ജോലിയെടുത്ത് കടം വീട്ടാനും കഴിഞ്ഞില്ല. ട്രാവൽ ബാൻ കൂടി വന്നതോടെ ഇന്ത്യൻ എംബസി ഔട്ട് പാസ് അനുവദിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാത്ത സ്ഥിതിയായി. അതിനിടെ നാട്ടിലുള്ള മാതാപിതാക്കൾ മരിച്ചു. തനിച്ചുകഴിയുന്ന അലോഷ്യസിന് നാട്ടിൽ സ്വത്തുവകകളൊന്നുമില്ല.കഴിഞ്ഞ ഏഴു വർഷങ്ങളായി നാട്ടിൽ പോകാനുമായിട്ടില്ല. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയാണ് കഴിയുന്നത്.
മരുന്നുകളും ഗുളികകളും മാത്രമാണ് ഇപ്പോൾ കൂട്ട്. സലാം മമ്പാട്ടുമൂലയടക്കമുള്ള ചില സാമൂഹിക പ്രവർത്തകരാണ് അലോഷ്യസിനെ ഇത്രയും കാലം സഹായിച്ചത്. കഴിഞ്ഞ ദിവസം നടന്ന ‘സിംസ്’ അവാർഡ ദാന ചടങ്ങിനിടെയാണ് അലോഷ്യസിെൻറ ദുരിതാവസ്ഥ വീണ്ടും ചർച്ചയായത്. കരുണ വറ്റാത്ത ആരെങ്കിലും തന്നെ സഹായിക്കാൻ എത്താതിരിക്കില്ല എന്ന പ്രതീക്ഷയുമായി അവാർഡുദാന ചടങ്ങ് നടന്ന കേരളീയ സമാജത്തിലെത്തിയ അലോഷ്യസിെൻറ പ്രശ്നം സാമൂഹിക പ്രവർത്തകരും മാധ്യമപ്രവർത്തകരും ‘സിംസ്’ ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തി. ചടങ്ങിനിടെ അലോഷ്യസിനെക്കുറിച്ച് ഫ്രാൻസിസ് കൈതാരത്ത് സംസാരിച്ചതോടെ പലരും സഹായ വാഗ്ധാനവുമായി രംഗത്തെത്തി. 400 ദിനാറോളം അവിടെ നിന്നുതന്നെ പിരിഞ്ഞുകിട്ടി. െഎ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അരുൾ ദാസ് അലോഷ്യസിന് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ഏകോപിക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചു. ‘സേവ് അലോഷ്യസ്’ എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. അലോഷ്യസിനെതിരെ കേസ് നൽകിയവർ പണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ അത് എങ്ങനെയെങ്കിലും സമാഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് ഐ.സി.ആർ.എഫ് സെക്രട്ടറി അരുൾദാസിനെയോ (39863008) സാമുഹിക പ്രവർത്തകൻ സെയ്ദിനെയോ (36221399) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
