ബഹ്റൈനിൽ വാർഷിക പരിശോധനയിൽ വാഹനങ്ങളുടെ ഓഡോമീറ്റർ റീഡിംഗ് രേഖപ്പെടുത്തണമെന്ന് നിർദേശം
text_fieldsമനാമ: ബഹ്‌റൈനിലെ ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയിൽ നടക്കുന്ന വ്യാപകമായ ക്രമക്കേടുകൾ തടയുന്നതിനായി, വാർഷിക വാഹന പരിശോധനാ വേളയിൽ ഓഡോമീറ്റർ റീഡിംഗുകൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശം പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി പരിഗണിക്കുന്നു. എം.പി മുഹമ്മദ് സൽമാൻ അൽ അഹമ്മദാണ് ഈ നിർദ്ദേശം സമർപ്പിച്ചത്.
ഓരോ വാഹനത്തിന്റെയും ഓഡോമീറ്റർ റീഡിംഗ് വാർഷിക പരിശോധനയുമായി ബന്ധിപ്പിക്കണമെന്നും, അത് ട്രാഫിക് ഡയറക്ടറേറ്റിലെ വാഹനങ്ങളുടെ റെക്കോർഡ് റിപ്പോർട്ടിൽ ഇലക്ട്രോണിക് ആയി രേഖപ്പെടുത്തണമെന്നുമാണ് നിർദ്ദേശം. ഇതുവഴി, ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നതിന് മുൻപ് അതിന്റെ പഴയ റീഡിംഗുകൾ പരിശോധിക്കാൻ വാങ്ങുന്നവർക്ക് സാധിക്കും.
വാഹനങ്ങളുടെ വിൽപന സമയത്ത് വില കൂട്ടുന്നതിനായി കിലോമീറ്റർ കുറച്ചു കാണിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് അൽ അഹമ്മദ് ചൂണ്ടിക്കാട്ടി. ഈ പ്രവണത വാങ്ങുന്നവരെ വഞ്ചിക്കുന്നതിനും വിപണിയിലുള്ള വിശ്വാസ്യത കുറയ്ക്കുന്നതിനും കാരണമാകുന്നു. കൂടാതെ, വാഹനത്തിന്റെ യഥാർത്ഥ ഉപയോഗം മറച്ചുവെക്കുന്നത് റോഡ് സുരക്ഷയ്ക്കും വലിയ ഭീഷണിയാണ്. ഓഡോമീറ്ററിൽ കൃത്രിമം കാണിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഈ നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ യഥാർത്ഥ കിലോമീറ്റർ പരിശോധിക്കാൻ നിലവിൽ പരിമിതമായ മാർഗ്ഗങ്ങൾ മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ ഇത്തരം ഒരു ഔദ്യോഗിക സംവിധാനം അത്യന്താപേക്ഷിതമാണെന്ന് എം.പി പറഞ്ഞു. ആറാം നിയമസഭാ കാലയളവിലെ നാലാമത് സാധാരണ സമ്മേളനത്തിനിടെ സമിതി ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിൽ ഒന്നാണിത്. വിഷയം തുടർ അനുമതിക്കായി സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

