സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് സ്മാർട്ട് ഐ.ഡി കാർഡ് നിർബന്ധമാക്കി ബഹ്‌റൈൻ
text_fieldsമനാമ: ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനായി എല്ലാ രോഗികളും സന്ദർശകരും സാധുവായ സ്മാർട്ട് ഐ.ഡി കാർഡ് ഹാജരാക്കണമെന്ന് അധികൃതർ നിർബന്ധമാക്കി. ഭൗതികമായ സ്മാർട്ട് ഐഡി കാർഡോ അല്ലെങ്കിൽ ‘മൈഗവ്’ ആപ്പ് വഴിയുള്ള ഡിജിറ്റൽ പതിപ്പോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സർക്കാർ ആശുപത്രികൾ ഈ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
രോഗികളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കുക, രജിസ്‌ട്രേഷൻ കൂടുതൽ കുറ്റമറ്റതാക്കുക, രാജ്യത്തിന്റെ ഡിജിറ്റൽ പുരോഗതിക്ക് പിന്തുണ നൽകുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. അപ്പോയിന്റ്‌മെന്റുകൾക്കായി എത്തുന്നതിന് മുൻപ് തങ്ങളുടെ സ്മാർട്ട് ഐഡി സാധുവായതാണെന്നും കൈയിലുണ്ടെന്നും ഉറപ്പാക്കാൻ അധികൃതർ രോഗികളോട് അഭ്യർത്ഥിച്ചു. ഇത് വഴി രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കാൻ കഴിയാത്ത രോഗികൾക്ക്, നിയമപ്രകാരം ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതുവരെ അത്യാഹിതേതര ചികിത്സകൾ ലഭിച്ചേക്കില്ല. എന്നാൽ, അത്യാഹിത കേസുകൾക്ക് ഈ നിയമം ബാധകമല്ലെന്നും, അത്തരം ജീവൻരക്ഷാ ചികിത്സകൾ നിലവിലെ നിയമപ്രകാരം തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സ്മാർട്ട് ഐഡി വഴിയുള്ള തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കുന്നത് കൃത്യമായ മെഡിക്കൽ രേഖകൾ സൂക്ഷിക്കാനും ആശുപത്രി നടപടിക്രമങ്ങൾ ലളിതമാക്കാനും മൊത്തത്തിലുള്ള രോഗികളുടെ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

