ബഹ്‌റൈൻ സമാധാനപരമായ സഹവർത്തിത്വത്തിന്റെ മാതൃക- ബഹ്‌റൈൻ വിദേശകാര്യമന്ത്രി
text_fieldsമനാമ: സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സാംസ്‌കാരിക സംവാദങ്ങളുടെയും ആഗോളതലത്തിലെ മുൻനിര മാതൃകയാണ് ബഹ്‌റൈൻ എന്ന് വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി വ്യക്തമാക്കി. അന്താരാഷ്ട്ര സിവിലൈസേഷൻ (നാഗരികത) സംവാദ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മാനുഷികവും നയതന്ത്രപരവുമായ കാഴ്ചപ്പാടുകൾക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയ്ക്കും ബഹ്‌റൈന്റെ ഈ നിലപാടുകൾ അടിവരയിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്‌റൈന്റെ വിദേശനയം എപ്പോഴും സമാധാനം, സഹിഷ്ണുത, നീതി, മനുഷ്യാവകാശങ്ങൾ എന്നിവയിൽ അധിഷ്ഠിതമാണെന്നും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ 2026-27 കാലയളവിലെ ബഹ്‌റൈന്റെ അംഗത്വം ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നും മന്ത്രി പറഞ്ഞു. മേഖലയിലെ അസ്ഥിരതയ്ക്കും ഭീകരപ്രവർത്തനങ്ങൾക്കും എതിരെ കർശനമായ നിലപാടാണ് ബഹ്‌റൈൻ സ്വീകരിക്കുന്നത്. ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം കാണേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. കൂടാതെ, യുഎൻ സംവിധാനങ്ങളുടെ നവീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിവയ്ക്ക് ബഹ്‌റൈൻ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ്’ പോലുള്ള സ്ഥാപനങ്ങളിലൂടെ സമാധാനം പ്രചരിപ്പിക്കുന്നതിൽ ബഹ്‌റൈൻ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ആഗോളതലത്തിൽ ബഹ്‌റൈന്റെ നയതന്ത്ര നയങ്ങൾക്കുള്ള അംഗീകാരം വർധിച്ചുവരികയാണെന്നും, വരുംകാലത്തും ലോക സമാധാനത്തിനും സുരക്ഷയ്ക്കുമായി രാജ്യം മുൻപന്തിയിൽ തന്നെ തുടരുമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

