പുതിയ പാര്‍പ്പിട പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി
text_fieldsമനാമ: പുതിയ പാര്‍പ്പിട പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നടപടി. 500 മുതല്‍ 1500 ദിനാര്‍ വരെ മാസ വരുമാനമുള്ളവക്കായി ആവിഷ്കരിച്ച പാര്‍പ്പിട പദ്ധതിയാണിത്. ഇത്തരക്കാര്‍ക്ക് വേഗത്തില്‍ പാര്‍പ്പിട യൂണിറ്റ് ലഭിക്കുന്നതിന് പദ്ധതി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറ്റലിയില്‍ ബഹ്റൈന്‍ നയതന്ത്ര സംഘം രൂപവത്കരിക്കുന്നതിനും കാബിനറ്റ് അംഗീകാരം നല്കി. വിദേശകാര്യ മന്ത്രി സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങള് ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഭക്ഷ്യ വസ്തുക്കള്‍, കാര്‍ഷിക ഉല്പന്നങ്ങള് തുടങ്ങിയവയുടെ വിപണനവുമായി ബന്ധപ്പെട്ട് ബഹ്റൈനും യൂ.എസും തമ്മില്‍ സഹകരണക്കരാറിലൊപ്പിടുന്നതിനും മന്ത്രിസഭ അംഗീകാരം നല്കി. സമുദ്രം സംരക്ഷിക്കുന്നതിനും ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും ബഹ്റൈനിലെ പരിസ്ഥിതികാര്യ സുപ്രീം കൗണ്‍സിലും ബ്രിട്ടണ് പരിസ്ഥിതികാര്യ മന്ത്രാലയവൂം തമ്മില്‍ സഹകരണക്കരാര്‍ ഒപ്പുവെക്കാനും തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ ജന. സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചതിന് ഇതിന് പിന്നിലുള്ള സംഘാടകര്‍ക്ക് മന്ത്രിസഭാ യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി. എഫ്. വണ്‍ മല്‍സരങ്ങളുടെ സംഘാടക മികവിനെ പ്രത്യേകം ശ്ലാഘിച്ചു. ഇത്തരത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ക്ക് കാബിനറ്റ് പ്രത്യേകം ആശംസകള്‍ അറിയിച്ചു.
14 ാമത് ഫോര്‍മുല വണ്‍ മല്സരത്തിെൻറ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അതോറിറ്റികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തിയതോടൊപ്പം മല്‍സരത്തില്‍ വിജയ കിരീടം ചൂടിയവരെയും കാബിനറ്റ് അഭിനന്ദിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല്‍ഖലീഫയാണ് ഈ പരിപാടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി. രാജ്യത്തെ വിനോദ സഞ്ചാര -വ്യാപാര മേഖലകളുടെ ഉന്നമനത്തിനായി പരിശ്രമിക്കണമെന്നും ഉണര്‍ത്തി. മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റ്, സആദ പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും നിര്‍ദേശമുണ്ട്. രണ്ട് പദ്ധതികളൂം പ്രധാനമന്ത്രി സന്ദര്‍ശിച്ചതിനെക്കുറിച്ച് സഭയില്‍ വിശദീകരിച്ചു.
മുനിസിപ്പല്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലും സുതാര്യവും എളുപ്പത്തിലുമാക്കുന്നതിന് പുതിയ രീതി ആവിഷ്കരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. കെട്ടിട നിര്‍മാണത്തിനുള്ള അംഗീകാരം കാലതാമസം കൂടാതെ വേഗത്തില്‍ നല്‍കാനാണ് നിര്‍ദേശമുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ സ്വീകരിക്കുന്നതിന് മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. സൗദിയിലെ ദഹ്റാനില്‍ നടക്കുന്ന 29 ാമത് ദഹ്റാനില്‍ അറബ് ഉച്ചകോടി അറബ് രാഷ്ട്രങ്ങളുടെ യോജിച്ച പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വിലയിരുത്തി. അറബ് താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് മുന്നില്‍ നില്ക്കാന് സൗദി ഭരണാധികാരി സല്മാന് രാജാവിന് കഴിയുമെന്നും ഇതിനായുള്ള അദ്ദേഹത്തിെൻറ മുഴുവന്‍ ശ്രമങ്ങള്‍ക്കും ബഹ്റൈന്‍ പിന്തുണ നല്‍കുന്നതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മേഖലക്ക് നേരെയുള്ള എല്ലാ വെല്ലുവിളികളും നേരിടാന്‍ സാധിക്കുമെന്നുമാണ് കരുതുന്നത്. രണ്ടാം പ്രാവശ്യവും ഈജിപ്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ ഫത്താഹ് അസ്സീസിക്ക് കാബിനറ്റ് പ്രത്യേകം ആശംസകള്‍ നേര്‍ന്നു. ഈജിപ്തിെൻറ ഉയര്‍ച്ചക്കും വളര്‍ച്ചക്കും വിവിധ മേഖലകളിലുള്ള പുരോഗതിക്കായൂം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധ്യമാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സിറിയയില്‍ രാസായുധം പ്രയോഗിച്ച് നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല ചെയ്തിനെ കാബിനറ്റ് ശക്തമായി അപലപിച്ചു. അത്യന്തം നീചവും ക്രൂരവുമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിറിയന്‍ ഭരണകൂടത്തെ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
