15 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് നിർദേശത്തെ എതിർത്ത് ബഹ്റൈൻ സർക്കാർ
text_fieldsമനാമ: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കാനുള്ള ശൂറ കൗൺസിലിന്റെ നീക്കത്തിനെതിരെ സർക്കാർ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ഇത്തരമൊരു സമ്പൂർണ്ണ വിലക്ക് നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്. പാർലമെന്റിന് സമർപ്പിച്ച മെമ്മോയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികൾക്ക് ഓൺലൈൻ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെങ്കിലും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണ്ണമായും നിരോധിക്കുന്നത് ഗുണകരമായ ഡിജിറ്റൽ സേവനങ്ങളെയും തടസ്സപ്പെടുത്തുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പഠനത്തിനും വിനോദത്തിനും കുടുംബവുമായി ബന്ധപ്പെടാനുമുള്ള ഡിജിറ്റൽ സൗകര്യങ്ങൾ ഇത്തരം നിരോധനങ്ങൾ വഴി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു.
കൂടാതെ, പ്രായം തെളിയിക്കുന്നതിനായി കൂടുതൽ രേഖകൾ സമർപ്പിക്കുന്നത് കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പ്ലാറ്റ്‌ഫോമുകൾ ശേഖരിക്കുന്നതിനും, അവ ദുരുപയോഗം ചെയ്യപ്പെടാനും കാരണമായേക്കാമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. ഒരു പ്രത്യേക അക്കൗണ്ട് ഇല്ലാതെയോ, വീട്ടുകാരുടേയോ, മറ്റോ മൊബൈലുകളും മറ്റും ഉപയോഗിച്ച് കുട്ടികൾക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ പ്രവേശിക്കാൻ സാധിക്കുമെന്നതിനാൽ അക്കൗണ്ട് നിരോധനം മാത്രം കൊണ്ട് ഫലമുണ്ടാകില്ലെന്ന് സർക്കാർ വാദിക്കുന്നു.
നിരോധനത്തിന് പകരം രക്ഷിതാക്കളുടെ സമ്മതം, കർശനമായ നിരീക്ഷണങ്ങൾ, സുരക്ഷിതമായ പ്രായപരിശോധന, ദോഷകരമായ ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം എന്നിവ അടങ്ങിയ കൃത്യമായ നിയമങ്ങളാണ് ആവശ്യമെന്നും സർക്കാർ നിർദ്ദേശിക്കുന്നു. ശൂറ കൗൺസിൽ നിർദ്ദേശിച്ച 'ഡിജിറ്റൽ സേഫ്റ്റി ഓഫ് ദി ചൈൽഡ്' എന്ന കരട് നിയമം 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് നിരോധിക്കാനും, 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

