വേനൽ കനക്കുന്നു; ബഹ്‌റൈനിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അനുഭവപ്പെട്ടത് കഠിനമായ ചൂട്
text_fieldsമനാമ: ബഹ്‌റൈനിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അനുഭവപ്പെട്ടത് കഠിനമായ ചൂടെന്ന് കാലാവസ്ഥ വകുപ്പ്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർന്നതോടെ, യഥാർത്ഥ താപനിലയേക്കാൾ 14 ഡിഗ്രി അധികം ചൂടാണ് അനുഭവപ്പെട്ടത്.
ഔദ്യോഗികമായി രേഖപ്പെടുത്തിയ താപനില 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നെങ്കിലും, ഉയർന്നുനിന്ന ഈർപ്പം കാരണം അനുഭവവേദ്യമായ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായി ഗതാഗത, ടെലികോമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ഹ്യുമിഡിറ്റി വിയർപ്പ് ബാഷ്പീകരിച്ച് ശരീരം തണുപ്പിക്കാനുള്ള കഴിവ് കുറയ്ക്കുന്നതാണ് താപനില ഇത്രയധികം അനുഭവപ്പെടാൻ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ വിശദീകരിക്കുന്നു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരീക്ഷണങ്ങൾ പ്രകാരം, വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് ഏറ്റവും ഉയർന്ന താപനിലയായ 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. അന്ന് 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഡ്യൂ പോയിന്റ്, ഇത് ഏകദേശം 60 ശതമാനം വായുവിൽ അടങ്ങിയിരിക്കുന്ന ഹ്യുമിഡിറ്റിക്ക് തുല്യമാണ്. ഈ അവസ്ഥയാണ് അനുഭവവേദ്യമായ ചൂട് 51-52 ഡിഗ്രി സെൽഷ്യസ് വരെ എത്തിച്ചത്.
വരുന്ന ദിവസങ്ങളിലും കഠിനമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. ചൊവ്വാഴ്ച വരെ പരമാവധി താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രിയിലെ താപനില 29 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. എങ്കിലും, തിങ്കളാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതോടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടാകും. ഇത് ചൂടിന്റെ കാഠിന്യം കുറയ്ക്കാനും ജനങ്ങൾക്ക് ആശ്വാസം നൽകാനും സഹായിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

