ബഹ്റൈനിൽ വൻ മയക്കുമരുന്ന് വേട്ട; സ്ത്രീയടക്കം 10 പ്രവാസികൾ പിടിയിൽ
text_fieldsമനാമ: ബഹ്റൈനിൽ ലഹരിമരുന്ന് വിരുദ്ധ പോരാട്ടം ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ വിപുലമായ പരിശോധനകളിൽ 10 പേർ അറസ്റ്റിലായി. പ്രതികളിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ടെന്നും ഇവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി.
ആറ് വ്യത്യസ്ത സംഭവങ്ങളിലായി നടപ്പിലാക്കിയ തെരച്ചിലിൽ 14 കിലോഗ്രാം വിവിധതരം മയക്കുമരുന്നുകളും മനോരോഗ ചികിത്സക്കുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1.16 ബഹ്റൈനി ദിനാർ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിയുകയും ലഹരിവസ്തുക്കളുമായി പിടികൂടുകയും ചെയ്തത്. പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലഹരിമരുന്ന് മാഫിയകൾക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 996 എന്ന ഹോട്ട്ലൈൻ നമ്പറിലോ, 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

