സിക്കിം തുരങ്ക ദുരന്തം: ഇന്ത്യയ്ക്ക് അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ
text_fieldsമനാമ: സിക്കിമിലുണ്ടായ തുരങ്ക ദുരന്തത്തിൽ ഇന്ത്യയ്ക്ക് ബഹ്റൈന്റെ അനുശോചനം. വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും, കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാകട്ടെയെന്നും ബഹ്റൈൻ ആശംസിച്ചു.
സിക്കിമിലെ സാമാർഡംഗ് ഗ്രാമത്തിൽ നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷന്റെ (എൻ.എച്ച്.പി.സി) തേസ്ത നദീതട പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും, നിരവധി തൊഴിലാളികൾക്ക് പരിക്കേൽക്കുയും ചെയ്തിട്ടുണ്ട്. തുരങ്കത്തിലെ പാറകളിൽ അടങ്ങിയിരുന്ന മീഥേൻ ഗ്യാസ് ചോർന്നതുമൂലമുണ്ടായ സ്ഫോടനമാണ് വൻ ദുരന്തത്തിന് കാരണമായത്. കനത്ത പുകയും വിഷവാതകവും കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുന്നതിനാൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

