പൈതൃക സ്മരണകൾ ഉണർത്തി; ഹയ്യാ ബയ്യാ ആഘോഷിച്ച് ബഹ്റൈൻ
text_fieldsമുഹറഖ് ഗവർണറേറ്റിലെ ഗലാലിയിലെ സമാ ബേ പാർക്കിൽ സംഘടിപ്പിച്ച ഹയ്യ ബയ്യ പരിപാടിയിൽനിന്ന്
മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ബഹ്റൈന്റെ പരമ്പരാഗത ആഘോഷങ്ങളിലൊന്നായ ഹയ്യ ബയ്യ ആഘോഷിച്ച് ബഹ്റൈൻ. മുഹറഖ് ഗവർണറേറ്റിലെ ഗലാലിയിലെ സമാ ബേ പാർക്കിലാണ് കുട്ടിക്കൂട്ടങ്ങളെത്തി ആഘോഷിച്ചത്. ബഹ്റൈന്റെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന പരിപാടികളായ നാടോടി കലാപരിപാടികൾ, കഥപറച്ചിൽ ശിൽപശാല, എന്നിവയും ‘ഹയ്യാ ബയ്യാ’യോടനുബന്ധിച്ച് നടന്നു. പരമ്പരാഗത ഗാനങ്ങളുടെ അകമ്പടിയോടെ ചെടി കടലിലൊഴുക്കലും നടത്തി.
പരിപാടിയുടെ ഭാഗമായി മുഹറഖ് ഗവർണർ സൽമാൻ ബിൻ ഹിന്ദി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ഈദാശംസകളും നേർന്നു.കുടുംബങ്ങൾക്കിടയിലും അയൽവാസികൾക്കിടയിലും ബന്ധങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കുന്നു എന്നത് ഈ ആഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്. ഇത്തരം പൈതൃകങ്ങളെ നിലനിർത്തുക എന്ന ഉദ്ദേശ്യത്തിൽ ഗവർണറേറ്റുകളുടെയും മുനിസിപ്പാലിറ്റികളുടെയും നേതൃത്വത്തിൽ വിപുലമായ രീതിയില്‍ ഹയ്യ ബയ്യാ ആഘോഷിക്കുന്നുണ്ട്.
ബഹ്റൈനിനു പുറമെ ഇതര ഗൾഫ് രാജ്യങ്ങളിലും ഏറക്കുറെ സമാനമായ രീതിയിൽ ഈ ആഘോഷമുണ്ട്. ഹജ്ജ് മാസമായ ദുല്‍ഹജ്ജ് ഒന്നിന് തന്നെ തങ്ങളുടെ വീട്ടുപരിസരങ്ങളില്‍ കുട്ടികള്‍ പ്രത്യേകം തയാറാക്കിയ ചെടിച്ചട്ടികളില്‍ ചെറിയ ചെടികള്‍ നട്ട് പിടിപ്പിക്കും. ഓരോ ദിവസവും ഇതിന് വെള്ളവും വളവും നല്കി പരിചരിക്കുകയും താലോലിക്കുകയുംചെയ്യും. പെരുന്നാൾ ദിനം വൈകുന്നേരം ഈ ചെടികളുമായി കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള മനോഹരമായ ബഹ്റൈൻ പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞ് കടല്‍ത്തീരത്തേക്ക് ഘോഷയാത്രയായി പുറപ്പെടും.
കൂടെ മുതിര്‍ന്നവരും അവരുടെ സഹായികളായി ഉണ്ടാവും. കടല്‍ത്തീരത്തുള്ള ഉയര്‍ന്ന പ്രദേശത്ത് കയറിനിന്ന് അവിടെനിന്നും ‘ഹയ്യ ബയ്യ റാഹത് ഹയ്യ ബയ്യാത് ഹയ്യ...’ എന്ന് തുടങ്ങുന്ന ഗാനം ഇവര്‍ സംഘമായി ആലപിക്കും. പാട്ട് പാടുന്നതിനിടയില്‍ തന്നെ തങ്ങളുടെ കൈയിലുള്ള ഈ ചെടികള്‍ ഇവര്‍ ഓരോരുത്തരായി കടലിലേക്കൊഴുക്കും. പ്രാർഥനക്ക് ശേഷം വീടുകളിലേക്ക് എല്ലാവരും തിരിച്ചു പോകും. ഇതാണ് ഹയ്യ ബയ്യ ആഘോഷത്തിന്റെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

