പ്രതിസന്ധികൾക്കിടയിലും മങ്ങാത്ത ആവേശം ഗർഗാഊൻ ആഘോഷിച്ച് ബഹ്റൈൻ
text_fieldsഗർഗാഊൻ ആഘോഷങ്ങളിൽ പങ്കെടുത്തവർ
മനാമ: രാജ്യത്തെ പ്രത്യേക സാഹചര്യവും മഴയും വകവെക്കാതെ ബഹ്‌റൈനിലെ കുടുംബങ്ങൾ പരമ്പരാഗത റമദാൻ ആഘോഷമായ 'ഗർഗാഊൻ' ആഘോഷിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത് പരിമിതമായ രീതിയിലായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ.
പെയ്തുകൊണ്ടിരുന്ന മഴയെ പോലും അവഗണിച്ചാണ് കുരുന്നുകൾ തങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് വർണ്ണാഭമായ സഞ്ചിളുമായി ആഘോഷത്തിൽ പങ്കുചേർന്നത്. റമദാൻ ഗാനങ്ങൾ പാടി കുട്ടികൾ വീഥികളിൽ ഉന്മേഷം പകർന്നു.
തിരക്ക് ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും പല കുടുംബങ്ങളും കാറിലിരുന്നാണ് മധുരപലഹാരങ്ങൾ വിതരണം ചെയ്തത്. കാറിൽ നിന്ന് തന്നെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്ന ഹൃദ്യമായ കാഴ്ചകൾ പലയിടങ്ങളിലും കാണാമായിരുന്നു. രാജ്യം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ ഉത്തരവാദിത്തബോധത്തോടെയും സാമൂഹിക അവബോധത്തോടെയുമാണ് ഇത്തവണത്തെ ഗർഗാഊൻ നടന്നത്. വലിയ ആഘോഷങ്ങൾ ഒഴിവാക്കി ലളിതവും സുരക്ഷിതവുമായ രീതിയിൽ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പൗരന്മാർ ശ്രദ്ധിച്ചു. എത്ര പ്രയാസകരമായ സാഹചര്യത്തിലും തങ്ങളുടെ തനിമയും പാരമ്പര്യവും കൈവിടാതെ മുന്നോട്ട് പോകാൻ ബഹ്‌റൈൻ ജനതയ്ക്ക് കഴിയുമെന്നതിന്റെ സാക്ഷ്യമായി ഇത്തവണത്തെ ഗർഗാഊൻ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

