പ്രതിസന്ധി ക്ഷണികം, തിരിച്ചുവരും നാം..
text_fieldsനൂതന സാങ്കേതികവിദ്യകളിലൂടെയും ശാസ്ത്രീയ ഗവേഷണ നിരീക്ഷണങ്ങളിലൂടെയും ലോകം മുഴുവൻ തെൻറ കാൽക്കീഴിലാണെന്ന് അഹങ്കരിക്കുന്ന മാനവരാശിക്ക് അവെൻറ നിസ്സഹായതയും നിസ്സാരതയും ബോധ്യപ്പെടുത്താനാണോ കൊറോണ വൈറസ് എത്തിയത് എന്ന് ദൈവവിശ്വാസിയായ ആർക്കും തോന്നിപ്പോകാം. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ രോഗം പടർന്നുപിടിക്കുന്നു. എന്നാൽ,
ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും സർക്കാറുകൾ സന്ദർഭോചിത നടപടികൾ സ്വീകരിച്ചത് ഇവിടങ്ങളിലെ രോഗ വ്യാപനത്തെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാൻ സഹായിച്ചു. ഇന്ത്യയിലെ ലോക്ഡൗൺ പ്രഖ്യാപനവും മുൻകരുതലുകളും കാരണം ഇതുവരെ വലിയൊരു വിപത്തായി കോവിഡ് മാറിയിട്ടില്ല. വികസിത രാജ്യങ്ങളിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും മെച്ചപ്പെട്ട നിലയിലാണെന്ന് കാണാം. ആഗോള തലത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിച്ച സമയത്തും ഇന്ത്യയിലെയും ബഹ്റൈനിലെയും മരണനിരക്ക് കുറച്ചുകൊണ്ടുവരാനായത് ധിഷണാശാലികളായ ഭരണനേതാക്കളുടെയും ആരോഗ്യപ്രവർത്തകരുടെയും ഊർജ്ജസ്വലമായ പ്രവർത്തനം കൊണ്ടാണെന്ന് പറയേണ്ടിയിരിക്കുന്നു.
ഇന്ത്യയും ഗൾഫ് രാജ്യങ്ങളും
ലോക സാമ്പത്തികരംഗം നേരിടാൻപോകുന്ന ഗുരുതരമായ പ്രതിസന്ധിയുടെ പ്രതിഫലനം ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഉണ്ടാകാതിരിക്കില്ല. അതേസമയം, വമ്പിച്ച മൂലധന നിക്ഷേപം ഉള്ളവയാണ് ഗൾഫ് രാജ്യങ്ങൾ. അതിനാൽ, കോവിഡ്-19 വ്യാപനം മൂലമുണ്ടായ താൽക്കാലിക സ്തംഭനാവസ്ഥ ഒഴിച്ചാൽ 2008ൽ അഭിമുഖീകരിക്കേണ്ടിവന്ന ലോക സാമ്പത്തിക പ്രതിസന്ധിയോളം വരില്ല എന്ന പക്ഷക്കാരനാണ് ഞാൻ. ഏതാനും മാസങ്ങൾക്കകം കോവിഡിൽനിന്ന് അതിജീവനം സാധ്യമായാൽ മൂലധന നിക്ഷേപത്തിെൻറ 10 ശതമാനം മതിയാകും ഗൾഫ് രാജ്യങ്ങൾക്ക് ഈ പ്രതിസന്ധി മറികടക്കാൻ. ഗൾഫ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ക്രൂഡ് ഓയിൽ വിപണന രംഗത്ത് വന്ന തകർച്ചയും വൻ വിലയിടിവും അതുമൂലം അടിസ്ഥാന സൗകര്യ മേഖയിലും ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിലുമെല്ലാം വന്ന വൻ തൊഴിൽനഷ്ടവും വൻകിട പ്രോജക്ടുകളുടെ പൂർത്തീകരണത്തിൽ വരുന്ന കാലവിളംബവും നിസ്സാരവത്കരിച്ചുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്.
‘‘കൈ വിട്ടുപോയ് പകലെന്നു വച്ചു
കണ്ണീരൊലിപ്പിച്ചൊരു കാര്യമുണ്ടോ
വരേണ്ടതല്ലേ നിശയും നമുക്കു
വപുസ്സിനുത്ഥാനമുഷസ്സിലേകാൻ’’
എന്നാണല്ലോ കവി പാടിയിരിക്കുന്നത്.
പ്രവാസികൾ പരിഭ്രാന്തരാകേണ്ട
കാൽ നൂറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന എെൻറ അനുഭവത്തിെൻറ വെളിച്ചത്തിൽ, ഗൾഫ് രാജ്യങ്ങൾ പല ദുരവസ്ഥകളിലൂടെയും ഇതിനു മുമ്പും കടന്നുപോയിട്ടുണ്ട്. അതിസമർഥമായി അതിജീവിച്ചിട്ടുമുണ്ട്. അതിനാൽ, പ്രവാസികളോട് എനിക്കു പറയാനുള്ളത് കോവിഡ് വ്യാപനം മൂലം സംജാതമാകുന്ന 10 മുതൽ 25 ശതമാനം വരെയുള്ള തൊഴിൽ നഷ്ടങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ല എന്നാണ്. അമിതമായ ആലോചനയും അൽപജ്ഞാനവും പ്രവാസികളെ വിഭ്രമജനകമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്. നാട്ടിലേക്കു മടങ്ങുന്ന പ്രവാസികൾ ഈ തിരിച്ചുപോക്ക് അത്യന്താപേക്ഷിതമാണോ എന്ന് പുനർവിചിന്തനം ചെയ്യുന്നത് നന്നായിരിക്കും.
കോവിഡിെൻറ ഭീതിയിൽ തൊഴിൽ ഉപേക്ഷിച്ചു പോകുന്നവർ സ്വന്തം ഭാവി നശിപ്പിക്കുന്നതിന് പുറമെ നിങ്ങളെക്കാൾ യാത്ര അനിവാര്യമായ ഒരാളുടെ അവസരം കൂടിയാണ് നഷ്ടപ്പെടുത്തുന്നത്. പ്രവാസികൾ വൈറസ് ദാതാക്കളാണ് എന്ന ഒരു മിഥ്യാധാരണ നാട്ടിൽ നിലനിൽക്കുന്നതു കൊണ്ട് നാം പ്രതീക്ഷിക്കുന്ന സ്വീകരണം നാട്ടിൽ ലഭിക്കണമെന്നില്ല. കഷ്ടപ്പെടുന്ന പ്രവാസികളെ നാട്ടിലേക്കു കൊണ്ടുപോകാൻ നമ്മുടെ സർക്കാർ എടുത്ത നടപടികൾ സ്വാഗതാർഹമാണ്. ഏകദേശക്കണക്കനുസരിച്ച് ഗൾഫ് മേഖലയിൽ 90 ലക്ഷം പ്രവാസികളുണ്ട്. ഇന്ത്യൻ എംബസികൾ നാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റ് തയാറാക്കിയപ്പോൾ ആദ്യ ഘട്ടത്തിൽ തന്നെ അഞ്ചു ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തു
എന്നത് പ്രവാസികൾ എത്ര മാത്രം പരിഭ്രാന്തരാണ് എന്നതിനെ സൂചിപ്പിക്കുന്നു. ഈ കണക്കു പ്രകാരം പ്രവാസികൾ നാട്ടിലേക്ക് പലായനം ചെയ്യുകയാണെങ്കിൽ അവരുടെ പുനരധിവാസം കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനും വെല്ലുവിളി ആയിരിക്കും. അതിനാൽ, സന്ദർശക വിസയിൽ ഉള്ളവരും തൊഴിൽ നഷ്ടപ്പെട്ടവരും വിസകാലാവധി കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും നിയമ നടപടികൾ നേരിടുന്നവരും മാത്രം നാട്ടിലേക്കു തിരിക്കുന്നതാണ് അഭികാമ്യം. ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി ക്ഷണികമാണ്. പുതിയ നികുതി വ്യവസ്ഥകൾ, വാറ്റ് തുടങ്ങിയവ കൊണ്ടുവന്ന് സാമ്പത്തിക രംഗത്തെ ക്ഷണികമായ തകർച്ചയിൽനിന്ന് കരകയറ്റാൻ സർക്കാറുകൾ മുൻകരുതൽ എടുത്തു കഴിഞ്ഞു. അതിനാൽ, വലിയ പ്രശ്നങ്ങളൊന്നും ഇല്ലാത്ത തൊഴിലാളികൾ ആത്മസംയമനത്തോടെ തൊഴിലിൽ പരമാവധി ഉൽപാദന ക്ഷമത കൈവരിച്ചുകൊണ്ട് തൊഴിൽ ദാതാക്കളെ ഈ കടമ്പ കടക്കാൻ സഹായിക്കുകയാണ് വേണ്ടത്. കുറഞ്ഞകാലം കൊണ്ടുതന്നെ ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ നഷ്ടമായിരിക്കുന്ന തൊഴിലവസരങ്ങൾ തിരിച്ചുവരും. കാരണം, യൂറോപ്യൻ നാടുകൾ നേരിടുന്ന ശോച്യാവസ്ഥ ഗൾഫ് നാടുകളിൽ ഇല്ലെന്നതാണ്.
ഇന്ത്യയുടെ കാര്യം എടുക്കുകയാണെങ്കിൽ, ആസന്നമായ പ്രതിസന്ധിയെയും തൊഴിലില്ലായ്മയെയും മുന്നിൽ കണ്ടുകൊണ്ട് പ്രധാനമന്ത്രി ‘ഗരീബ് കല്യാൺ യോജന’, ‘ഗരീബ് കല്യാൺ അന്ന യോജന’, ‘ആത്മനിർഭർ ഇക്കണോമിക് പാക്കേജ്’തുടങ്ങിയ തൊഴിലാളികൾക്കും തൊഴിൽ സംരംഭകർക്കും സ്ത്രീകൾ, വിധവകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കെല്ലാം ഉപകാരപ്രദമായ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ, ദുഃഖകരമായ ഒരു വസ്തുത ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ഉന്നമനത്തിനും പുനരധിവാസത്തിനായി ഈ പദ്ധതികളിൽ കാര്യമായി ഒന്നും നീക്കിെവച്ചിട്ടില്ല എന്നതാണ്.
പ്രവാസിയെ അവഗണിക്കരുത്
കേരളത്തിൽ ഒരു പാർട്ടിയും ഇലക്ഷൻ സമയത്ത് പ്രവാസികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. മാത്രമല്ല, പ്രവാസികൾ എന്നും കേരളത്തിെൻറ കറവപ്പശുക്കളായി തന്നെ നിൽക്കുകയാണ്. ഇന്നു കേരളത്തിൽ കാണുന്ന അഭിവൃദ്ധിക്കും ഉന്നത ജീവിത നിലവാരത്തിനും കാരണം പ്രവാസികൾ തന്നെയാണ്. വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും കെട്ടിടനിർമാണമേഖലയിലുമുള്ള വമ്പിച്ച കുതിപ്പുതന്നെയാണ് കേരളത്തിെൻറ പുരോഗതിയുടെ കാരണം. അത് പ്രവാസികൾ നിമിത്തവുമാണ്. അതിനാൽ, കോവിഡുമായി മല്ലടിക്കുന്ന സമയത്തെങ്കിലും പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ നമ്മുടെ സർക്കാർ മടികാണിക്കരുത്.
നമ്മുടെ രാഷ്ട്രത്തിെൻറ 25 ശതമാനത്തിൽ അധികം ജി.ഡി.പി പ്രവാസികളിൽ നിന്നാണ്. അതിനാൽ, വിദേശ രാജ്യങ്ങളിൽ നിന്നു തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. തൊഴിൽ നഷ്ടമായി തിരിച്ചുപോകുന്നവരിൽ അധികവും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരാണ്. നോർക്ക വഴി തന്നെ ഇവരുടെ തൊഴിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയത്തിെൻറ കാലയളവ് എന്നീ വിവരങ്ങൾ ശേഖരിച്ച് ഒരു പട്ടിക തയാറാക്കി സർക്കാറിനും വിവിധ സംരംഭകർക്കും കൈമാറാൻ നടപടി വേണം. ഒരു സമിതി രൂപവത്കരിച്ച് ഇതിെൻറ മേൽനോട്ടവും പുരോഗതിയും സമയാസമയങ്ങളിൽ സർക്കാറിനെ അറിയിക്കാനും സംവിധാനം വേണം.
വേണം, പുതിയൊരു തൊഴിൽ സംസ്കാരം
ഉപഭോക്തൃ സംസ്കാരത്തിൽ നിന്നും വ്യവസായ, കാർഷിക, വാണിജ്യ സംസ്കാരത്തിലേക്ക് നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെ ഉയർത്തേണ്ടതുണ്ട്. അസംസ്കൃത വസ്തുക്കളുടെ കലവറയാണ് കേരളം. അവയെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണം. അധികാര ദുർവിനിയോഗം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ കർശന താക്കീതിലൂടെ ശുദ്ധീകരിച്ച് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കേണ്ട ചുമതലയും സർക്കാറിനുണ്ട്.
നമ്മുടെ നാട്ടിലെ പല വ്യവസായ സംരംഭങ്ങളും അടച്ചുപൂട്ടിയത് രാഷ്ട്രീയപ്രേരിത തൊഴിലാളിസമരങ്ങളും ചുവപ്പുനാടയിൽ കുരുങ്ങിയ നിയമവ്യവസ്ഥകളും കാരണമാണെന്നത് ഒരു നഗ്നമായ സത്യമാണ്. സർക്കാരും ജനതയും ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ ഒരു സ്വയംപര്യാപ്ത രാഷ്ട്രമാക്കി ഇന്ത്യയെ ഉയർത്താൻ സാധിക്കുന്നതാണ്. നമ്മൾ കേരളീയർ ധാന്യങ്ങൾക്കും പച്ചക്കറികൾക്കു പോലും അന്തർസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പ്രവണത വെടിഞ്ഞ് സ്വയംപര്യാപ്തത നേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുതാര്യവും സുഗമവുമായ ബാങ്കിങ് സംവിധാനം, വിദഗ്ധരുടെ ഉപദേശങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ നൽകി സർക്കാർ പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കണം. കൃഷിയുടെയും കർഷകരുടെയും ഉന്നമനത്തിനായി കാർഷിക വിഭവങ്ങൾക്ക് ഒരു താങ്ങുവില നിശ്ചയിക്കണം. നിത്യോപയോഗ സാധനങ്ങൾക്ക് ഒരു പ്രത്യേക കാലയളവ് വരെയെങ്കിലും സംസ്ഥാനത്തുടനീളം സ്ഥിരമായ സഹായ വില നിശ്ചയിച്ച് പരിമിത വരുമാനക്കാരെ സഹായിക്കണം.
കേരളത്തിലെ കെട്ടിട നിർമാണ മേഖല നിലനിൽക്കുന്നത് ഒരു പരിധി വരെ പ്രവാസികളുടെ പണത്തെ ആശ്രയിച്ചാണ്. അതിനാൽ, കേരളത്തിൽ വലിയ അളവിൽ തൊഴിൽ നഷ്ടങ്ങൾ ഉണ്ടാവുക ഈ മേഖലയിലായിരിക്കും.
എന്നാൽ, ഈ മേഖലയിൽ അധികവും അന്തർസംസ്ഥാന തൊഴിലാളികൾ ആയതുകൊണ്ട് കേരളീയരെ പ്രത്യക്ഷത്തിൽ ബാധിക്കാൻ തരമില്ല. വൈറ്റ് കോളർ ജോലികൾക്കു പുറകെ പോകാതെ ഏതു തൊഴിലും ചെയ്യുവാൻ തയാറാക്കി നമ്മുടെ യുവജനതയെ വാർത്തെടുക്കേണ്ടതുണ്ട്. കോവിഡ് ഇതുവരെ നിയന്ത്രണ വിധേയമാകാത്തതിനാൽ രോഗ വ്യാപനം തടയുന്ന രീതിയിലുള്ള ഒരു പുതിയ തൊഴിൽ സംസ്കാരം വാർത്തെടുക്കണം. സാമൂഹിക അകലംപാലിച്ചു കൊണ്ടു വാണിജ്യ, വ്യവസായ, വിപണന രംഗങ്ങളിൽ സുഗമമായ തൊഴിൽ സംവിധാനങ്ങൾ സാധ്യമാക്കുന്നതിനുള്ള ആപ്പുകളും സോഫ്റ്റ്വെയറുകളും ആവശ്യമാണ്. ഇത് െഎ.ടി മേഖലക്ക് അനന്തസാധ്യതകളാണ് തുറന്നുകൊടുത്തിരിക്കുന്നത്.
‘‘ഇറുപ്പവന്നും മലർ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
ഹനിപ്പവന്നും കിളി പാട്ടുപാടും
പരോപകാര പ്രണവം പ്രപഞ്ചം’’
മഹാകവി ഉള്ളൂരിെൻറ ഈ വരികൾ നമുക്ക് ഒാർത്തിരിക്കാം. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക ഭിന്നതകൾ മറന്ന് ഒരു രാജ്യം, ഒരു ജനത എന്ന ആശയം ഓരോ പൗരനും നെഞ്ചിലേറ്റി അഖണ്ഡ ഭാരതത്തിെൻറ ഉന്നമനത്തിനായി എല്ലാവരും കൈകോർക്കുക. ലോകമെമ്പാടും നാശം വിതക്കുന്ന ഈ മഹാമാരിയിൽ നിന്നും മാനവ സമൂഹം എത്രയും പെട്ടെന്ന് മുക്തരാകട്ടെ എന്ന് ആശിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.