ഉമ്മയുടെ അത്താഴം വിളിയും ചൂട്ടുവെളിച്ചവും
text_fieldsറമദാൻ ഒരു അനുഷ്ഠാന ആരാധനകർമമാണെങ്കിലും കുട്ടിക്കാലത്ത് അതൊരു ആഘോഷവും നിറപ്പൊലിമയുമായിരുന്നു. കുട്ടികൾക്ക് പരമസ്വാതന്ത്ര്യം കിട്ടുന്ന ഒരു മാസവും കൂടിയായിരുന്നു നോമ്പുകാലം.
റമദാനിൽ നോമ്പനുഷ്ഠിക്കുകയെന്നത് കുട്ടികൾക്കിടയിൽ മത്സരമായിട്ടായിരുന്നു ഒാരോ വീടുകളിലും കണ്ടിരുന്നത്. ആ നിറപ്പൊലിമയുടെ പോയ കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യമായി എെൻറ മനസ്സിൽ ഓടിയെത്തുന്നത് വർഷങ്ങൾക്കുമുമ്പ് വിട്ടുപിരിഞ്ഞ ഉമ്മയെ പറ്റിയാണ്. ‘അത്താഴം കഴിക്കാൻ എന്നെയും വിളിക്കണേ, ഞാനും നോമ്പെടുക്കും’ എന്ന് ഉമ്മയോട് പറഞ്ഞേൽപിച്ചായിരുന്നു റമദാനിലെ ഒാരോ ദിവസവും ഉറങ്ങാൻ കിടക്കാറ്. പറഞ്ഞുറപ്പിച്ചപോലെ തന്നെ കൃത്യമായി ഉമ്മ വിളിച്ചുണർത്തി അത്താഴം കഴിപ്പിച്ചിരുന്നു.
നെല്ലു കുത്തിയെടുത്ത അരിയുടെ ചോറും മീൻകറിയും പൊരിച്ച മത്തിയും നോമ്പച്ചാറും മാത്രമുള്ള അത്താഴമായിരുന്നു അന്നത്തെ അധികവിടുകളിലും. കട്ടൻചായ നിർബന്ധിച്ചു കുടിപ്പിക്കുമായിരുന്നു. പിന്നീട് നോമ്പിനുള്ള നിയ്യത്ത് വാചകം ഉമ്മതന്നെ ചൊല്ലിത്തരുമ്പോൾ ഞാനത് ഏറ്റുചൊല്ലി നോമ്പുകാരനായി മാറുകയാണ്. അങ്ങനെ പ്രഭാത നമസ്കാരത്തിനുശേഷം സുഖനിദ്രയിലേക്ക് പ്രവേശിക്കുന്നു. നോമ്പുകാലത്ത്
സ്കൂളുകൾക്കും മദ്റസകൾക്കും അവധിക്കാലമാണ്. ഒഴിവുദിനങ്ങൾ വീട്ടിലെ പശുക്കൾക്കും ആടുകൾക്കും പുല്ലുകൾ ശേഖരിക്കുന്നതും അവയെ മേച്ചുനടക്കുന്നതും ഞങ്ങളായിരുന്നു.
അങ്ങനെ ചെയ്യൽ വീട്ടിലെ നിർബന്ധമായ കാര്യങ്ങളായിരുന്നു. ഇതൊക്കെയും സമയബന്ധിതമായി ചെയ്തുതീർത്ത് ഉച്ചസമയത്തെ ളുഹ്ർ നമസ്കാരത്തിലേക്ക് പ്രവേശിക്കുംമുമ്പ് കുളിച്ചു വൃത്തിയാകാൻ വീടിനടുത്തുകൂടി ഒഴുകുന്ന ചരിത്രമുറങ്ങുന്ന പ്രകൃതിരമണീയമായ കല്ലാച്ചേരിക്കടവ് പുഴയിലേക്ക് കൂട്ടുകാരോടപ്പം കുളിക്കാനിറങ്ങും. മദ്റസയിലെ ഉസ്താദുമാരും ഉമ്മയും പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്, ‘മുങ്ങിക്കുളിച്ചാൽ നോമ്പ് നഷ്ടപ്പെടുമെന്ന്’. കുളി കഴിയുമ്പോഴേക്കും ദാഹജലം വയറ്റിലേക്ക് എത്തി കാമ്പില്ലാത്ത നോമ്പുകാരായി അസ്തമയം വരെയും കാത്തിരിക്കേണ്ടിവരാറുണ്ട്. പിന്നീട്, നോമ്പുതുറക്കാനുള്ള തയാറെടുപ്പുകളായി. മണിക്കൂറുകൾ മുമ്പേതന്നെ ഞങ്ങളെ ഒാരോരുത്തരെയും ഒാരോ ചുമതലകൾ മുതിർന്നവർ ഏൽപിക്കും. തൊട്ടടുത്ത് താമസിക്കുന്ന ഹൈന്ദവ സഹോദരങ്ങൾ പള്ളിയിലേക്ക് കാണിക്കയായി നല്ല പഴുത്ത സ്വാദുള്ള മാങ്ങയും വാഴക്കുലയും ഇളനീരും മറ്റും നൽകാറുണ്ട്. ഇന്നും ആ സൗഹൃദബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നുണ്ട്.
വീടിനടുത്ത നമസ്കാര പള്ളിയിൽ (സെറാമ്പി) ഇരുപതിൽ കുറഞ്ഞ ആളുകൾക്കുള്ള ചായക്കോപ്പകൾ കഴുകിവെക്കാനും അടുപ്പിൽ വിറകിട്ട് ഊതിക്കത്തിക്കാനുമൊക്കെയുണ്ടാകും. അവസാന നിമിഷം ഒാരോരുത്തരുടെയും കൈകളിൽ ഒരു ബന്നും ഒരു ഉണക്ക കാരക്കയും കൊടുത്താൽ അന്നത്തെ ഇഫ്താർ അതോടെ സമാപിക്കും. ഇതൊക്കെയാണ് മുപ്പത് വർഷങ്ങൾക്കു മുമ്പുള്ള ഇഫ്താർ പാർട്ടികൾ. ഈ ന്യൂജൻ കാലത്ത് പഴമകളുടെ അടയാളപ്പെടുത്തലുകൾ ഒന്നുമില്ലാത്ത ആധുനിക രീതികളാൽ നോമ്പുതുറകളും അനുബന്ധ കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
ഭക്ഷണത്തിെൻറ രുചിക്കനുസരിച്ചും ഇനങ്ങളുടെ വർധനക്ക് അനുസരിച്ചുമാണ് ഇന്നത്തെ ഇഫ്താറുകളിലേക്ക് ആളുകളുടെ പോക്കുവരവുകൾ. രാത്രികാലത്തെ തറാവീഹ് നമസ്കാരത്തിന് കൂടുതലാളുകൾ പങ്കെടുക്കാറുള്ള പള്ളികളിലാണ് പോകാറുള്ളത്. ഒരു കിലോമീറ്ററിലധികം ദൂരമുള്ള മുടവന്തേരി പ്രദേശത്തെ പള്ളിയാണ് അക്കാലത്തെ പ്രസിദ്ധമായ പള്ളികളിൽ ഒന്ന്.
പുഴയോരത്ത് അപകടം പതിയിരിക്കുന്ന ഊടുവഴികളിലൂടെ ഉപ്പയുടെ കൂടെ ചൂട്ട് കത്തിച്ചുവേണം അവിടെ എത്താൻ. എത്തുമ്പോഴേക്കും രണ്ടു ചൂട്ടുകൾ കത്തിത്തീർന്നിട്ടുണ്ടാകും. പല പ്രദേശങ്ങളിൽനിന്നും ചൂട്ടുവെളിച്ചത്തിൽ തറാവീഹ് നമസ്കാരത്തിനായി പുറപ്പെട്ട സംഘങ്ങളെ കാണാൻ കഴിഞ്ഞിരുന്നത് കൗതുകമായി ഇന്നും ഓർത്തുപോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.