വാറ്റ് ബാധകമല്ലാത്ത ഉല്‍പന്നങ്ങള്‍ വ്യാപാരികൾ പ്രത്യേകം അടയാളപ്പെടുത്തണം
text_fieldsമനാമ: വാറ്റ് ബാധകമല്ലാത്ത ഉല്‍പന്നങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്ന് വാണിജ്യ-വ്യവസായ^ടൂറിസം മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം വ്യപാരികളോട് ആവശ്യപ്പെട്ടു. നേരത്തെ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇത്തരത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ഉറപ്പാക്കണമെന്നുമാണ് നിര്‍ദേശം. ഉപഭോക്താക്കള്‍ക്ക് മനസ്സിലാകും വിധമാണ് അടയാളപ്പെടുത്തേണ്ടതെന്നും ഉണര്‍ത്തിയിട്ടുണ്ട്. വാറ്റിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ സ്വകാര്യ മേഖലയാണ് കൂടുതലും പങ്ക് വഹിക്കേണ്ടത്. സുരക്ഷിതമായ വാറ്റ് രീതി ആവിഷ്കരിക്കുന്നതിനും ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടുള്ളത്. വാറ്റ് ബാധകമായ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് കാണും വിധം പ്രദര്‍ശിപ്പിക്കുകയും വേണെമന്നും അറിയിപ്പുണ്ട്. മൂല്യ വർധിത നികുതി (വാറ്റ്) ജനുവരി ഒന്നുമുതലാണ് രാജ്യത്ത് നടപ്പായത്.
ഇതിൽ നിന്ന് ഇളവ് ലഭിക്കുന്ന സാധനങ്ങളെയും സേവനങ്ങളെയും കുറിച്ച് നാഷനൽ ബ്യൂറോ ഒാഫ് ടാക്സേഷൻ (എൻ.ബി.ടി) പട്ടിക പുറത്തുവിട്ടിരുന്നു. വാറ്റ് നിലവിൽ വന്നതോടെ രാജ്യത്തെ വിപണികളിൽ ഉദ്യോഗസ്ഥർ പരിശോധനയും തുടങ്ങിയിരുന്നു. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വാറ്റ് കണക്കാക്കുന്നതിലെ പിഴവുകൾ പരിശോധിക്കുകയും അടിസ്ഥാന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ നികുതി ചുമത്തുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ സെൻറർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റുമായി ചേർന്നാണ് ഇപ്പോൾ പരിശോധനകൾ നടത്തുന്നത്. വാറ്റ് ഇല്ലാത്ത ഉൽപന്നങ്ങൾക്ക് അധിക ചാർജ് ഇൗടാക്കിയാൽ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വാറ്റ് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്ലൈൻ നമ്പറായ 80008001ൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.