ഉമ്മുല്‍ ഹസം ആരോഗ്യ നഗരമായി പ്രഖ്യാപിച്ചു
text_fieldsമനാമ: കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഉമ്മുല്‍ ഹസം പ്രദേശം ഹെല്‍ത് സിറ്റിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതിനാവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ നടത്തുകയും അംഗീകാരത്തിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിന് ശ്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആരോഗ്യ കാര്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹിെൻറ സാന്നിധ്യത്തില്‍ കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന് ആല്‍ ഖലീഫ സുഊദി-, കുവൈത്ത്-, ബഹ്റൈന്‍ മേഖലയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. ഇബ്രാഹിം അസ്സൈഖില്‍ നിന്ന് അംഗീകാര പത്രം ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ മാസം ഒരുക്കങ്ങള്‍ വിലിയിരുത്തുന്നതിന് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഉമ്മുല്‍ ഹസം സന്ദര്‍ശിക്കുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ മികവാര്‍ന്ന ഒരു നേട്ടമാണ് ഇതിലൂടെ രാജ്യത്തിന് കരഗതമായിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഉമ്മുല്‍ ഹസം പ്രദേശത്തിന് ഇത്തരമൊരു നേട്ടം ലഭിച്ചതില്‍ ഏറെ പ്രദേശത്തുകാർക്ക് മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സന്തോഷമുണ്ട്. ജനങ്ങളുടെ സഹകരണവും കാപിറ്റല്‍ ഗവര്‍ണറേറ്റിെൻറ നിരന്തരമായ പ്രവര്‍ത്തനവുമാണ് ഇതിലേക്ക് നയിച്ചത്. ഇത്തരമൊരു നേട്ടത്തിന് എല്ലാ വിധ സംവിധാനങ്ങളും ഒരുക്കാന്‍ സഹായിച്ച ആരോഗ്യ മന്ത്രാലയത്തിന് കാപിറ്റല്‍ ഗവര്‍ണര്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ലോകത്ത് ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്തുന്നതിനും ലോകാരോഗ്യ സംഘടന നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ ഡോ. ഇബ്രാഹിം വിശദീകരിച്ചു. എല്ലാ മേഖലകളിലും പുരോഗതിയും വളര്‍ച്ചയും കൈവരിച്ചു കൊണ്ടിരിക്കുന്ന ബഹ്റൈന്‍ ആരോഗ്യ രംഗത്ത് നേടിയെടുത്ത പുരോഗതി ഏറെ അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പ്രദേശവാസികള്‍, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, കാപിറ്റല്‍ ഗവര്‍ണറേറ്റ് ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.