സിത്രയിലെ ആക്രമണം; ദുരിത ബാധിതർക്ക് പിന്തുണ ഉറപ്പാക്കി രാജ്യം
text_fieldsസിത്രയിലെ വീടുകൾ സന്ദർശിക്കാനെത്തിയ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്‍റ് ജനറൽ
താരിഖ് അൽ ഹസനും ക്യാപിറ്റൽ ഗവർണർ ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫയും
മനാമ: ഇറാനിയൻ ഡ്രോൺ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ച സിത്രയിലെ വീടുകൾ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്‍റ് ജനറൽ താരിഖ് അൽ ഹസനും ക്യാപിറ്റൽ ഗവർണർ ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫയും സന്ദർശിച്ചു. പരിക്കേറ്റ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയ ഇരുവരും അവർക്ക് ലഭ്യമാക്കുന്ന ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി.
ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തകർന്ന സിത്രയിലെ വീടും വാഹനങ്ങളും ( വിഡിയോ ദൃശ്യം)
പരിക്കേറ്റവരുടെ ആരോഗ്യനിലയും നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ സാഹചര്യങ്ങളും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നേരിട്ട് വിലയിരുത്തുന്നുണ്ടെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് വ്യക്തമാക്കി. ബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും ഉറപ്പാക്കാൻ രാജാവ് നിർദേശിച്ചിട്ടുണ്ട്.
വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ബഹ്‌റൈനുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യം കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും മുന്നേറുമെന്നും ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ പറഞ്ഞു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രി ജനറൽ ശൈഖ ് റാശിദ് ബിൻ അബ്ദുള്ള ആൽ ഖലീഫയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. താമസസ്ഥലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ വിവിധ വകുപ്പുകളുമായി ചേർന്ന് ദ്രുതഗതിയിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിൽ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പ്രൊഫഷണൽ രീതിയിലുള്ള ഇടപെടലുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം വെല്ലുവിളികൾ നേരിടാനുള്ള രാജ്യത്തിന്റെ ശേഷി ഇത്തരം ഘട്ടങ്ങളിൽ പ്രകടമാണെന്ന് ക്യാപിറ്റൽ ഗവർണർ ശൈഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫ പറഞ്ഞു.
ദുരിത ബാധിതരുടെ ആവശ്യങ്ങൾ ഉടൻ പരിഹരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. അപകടത്തിൽ നാല് ബഹ്റൈനി പൗരന്മാർക്ക് പരിക്കേറ്റിരുന്നു. പരിക്കുകൾ സാരമുള്ളതല്ലെന്നും ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ പ്രധാന കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോൺ ആകാശത്ത് വച്ച് തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ സിത്രയിലെ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

