റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആന്ധ്ര സ്വദേശിനി നാടണഞ്ഞു;അനിശ്ചിതത്വങ്ങൾക്കൊടുവിൽ തുണയായി പ്രവാസി കൂട്ടായ്മ
text_fieldsആന്ധ്രാപ്രദേശ് സ്വദേശിനി സുബ്ബ ലക്ഷ്മുമ്മ നാട്ടിലേക്കുള്ള യാത്രക്കിടെ
മനാമ: മാസങ്ങളോളമായി ബഹ്റൈനിലെ ആശുപത്രി കിടക്കയിൽ വേദനയും ദുരിതവും അനുഭവിച്ചിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിനി സുബ്ബ ലക്ഷ്മുമ്മ (54) ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങുന്നു. സാമൂഹിക പ്രവർത്തകർ, നയതന്ത്ര പ്രതിനിധികൾ, മെഡിക്കൽ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ ഒത്തൊരുമിച്ചുള്ള ഇടപെടലിലൂടെയാണ് ഇവരുടെ മടക്കയാത്ര സാധ്യമായത്.
കഴിഞ്ഞ വർഷം ഒക്ടോബർ 14-നുണ്ടായ ഗുരുതരമായ റോഡപകടത്തെത്തുടർന്നാണ് സുബ്ബ ലക്ഷ്മുമ്മയെ ബഹ്റൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിന് പിന്നാലെയുണ്ടായ സ്‌ട്രോക്ക് ഇവരുടെ ആരോഗ്യനില കൂടുതൽ വഷളാക്കി. നിലവിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. തെലുങ്ക് ഭാഷ അറിയുന്നവരെ ഒപ്പം കൂട്ടി ആശയവിനിമയത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാൽ അപകടവുമായി ബന്ധപ്പെട്ട നിയമനടപടികളോ ഇൻഷുറൻസ് കാര്യങ്ങളോ സ്വയം കൈകാര്യം ചെയ്യാൻ ഇവർക്ക് സാധിക്കാത്ത അവസ്ഥയാണ്.
ആശുപത്രിയിലെ ചികിത്സ പൂർത്തിയായതിനെ തുടർന്ന് ഇവരെ ഡിസ്ചാർജ് ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളും നിയമപരമായ സങ്കീർണ്ണതകളും ചൂണ്ടിക്കാട്ടി സ്പോൺസർ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല. ഇന്ത്യയിലുള്ള ബന്ധുക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും കുടുംബത്തിന്റെ കടുത്ത സാമ്പത്തിക ദൗർബല്യം കാരണം സംരക്ഷണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് അവരും അറിയിക്കുകയായിരുന്നു.
ഈ സങ്കീർണ്ണമായ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് ആശുപത്രി സന്ദർശിച്ച് ഇവരുടെ ദയനീയാവസ്ഥ പുറത്തുകൊണ്ടുവരുന്നത്. തുടർന്ന് നടത്തിയ നിരന്തര ഇടപെടലുകൾക്കൊടുവിൽ, ആന്ധ്ര കടപ്പ ജില്ലയിലെ 'യെദ്ദുല പെദ്ദ ശേഷമ്മ ഫൗണ്ടേഷൻ' (ഓൾഡ് ഏജ് ഹോം) ചെയർമാൻ യെദ്ദുല നാഗേന്ദ്ര സുബ്ബ ലക്ഷ്മുമ്മയെ പൂർണ്ണമായി ഏറ്റെടുക്കാമെന്ന് ഔദ്യോഗികമായി സമ്മതിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് അപകടവുമായി ബന്ധപ്പെട്ട ഇൻഷുറൻസ്, നഷ്ടപരിഹാര നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രവാസി കൂട്ടായ്മയുടെ തീരുമാനം.
ഇന്ത്യൻ എംബസി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, മുഹറഖ് ജെറിയാട്രിക് ഹോസ്പിറ്റൽ എന്നിവരുടെ പൂർണ്ണമായ പിന്തുണയും ഈ കാരുണ്യ ദൗത്യത്തിന് പിന്നിലുണ്ട്. പ്രവാസി ലീഗൽ സെൽ ഭാരവാഹികളായ സ്പന്ദന കിഷോർ, ഫൈസൽ പട്ടാണ്ടി, സാബു ചിറമ്മൽ, ഗംഗാധർ റാവു എന്നിവരും യാത്രാനടപടികൾ വേഗത്തിലാക്കാൻ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

